Sorry, you need to enable JavaScript to visit this website.

ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞ്, വിമാനങ്ങള്‍  തിരിച്ച് വിട്ടു, ട്രെയിനുകള്‍ വൈകിയോടുന്നു

ന്യൂദല്‍ഹി-താപനില താഴ്ന്നതോടെ ഉത്തരേന്ത്യയില്‍ ഇന്ന് പരക്കെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. പഞ്ചാബ്, ഹരിയാന ചണ്ഡീഗഡ്, ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് അടുത്ത കുറച്ചു മണിക്കൂര്‍ കൂടി തുടരുമെന്നും ക്രമേണ മെച്ചപ്പെടുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനിടെ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു.
ചണ്ഡീഗഡ്, വാരണാസി, ലഖ്നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ദല്‍ഹിയിലേക്ക് തിരിച്ച് വിട്ടു. ഉത്തര്‍പ്രദേശിലും പഞ്ചാബിലും മൂടല്‍മഞ്ഞ് കനത്തതാണ് വിമാനങ്ങള്‍ തിരിച്ചുവിടാന്‍ കാരണമെന്ന് ദല്‍ഹി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ അന്തരീക്ഷം തെളിഞ്ഞതാണെന്നും ദല്‍ഹി വിമാനത്താവള അധികൃതര്‍ അറിയിച്ചു. രണ്ട് മൂന്ന് മണിക്കൂറോളം മൂടല്‍ മഞ്ഞ് നില്‍ക്കുമെന്നും പിന്നാലെ സാധാരണനില കൈവരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പുലര്‍ച്ചെ 4.30 ന് ദല്‍ഹി അന്താരാഷ്ട്രാ വിമാനത്താവളവും ഫോഗ് അലര്‍ട്ട് ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും സമാനമായ രീതിയില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടിരുന്നു. അന്ന് യമുന നഗറിലെ അംബാല സഹരന്‍പൂര്‍ ഹൈവേയില്‍ ഞായറാഴ്ച 22 വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു ഡസനോളം പേര്‍ക്ക് പരിക്കേറ്റു. മൂടല്‍മഞ്ഞ് കാരണം റോഡിലെ ദൃശ്യപരത കുറവായതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ഒറീസയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ ഇന്നലെയും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നു. നോര്‍ത്തേണ്‍ റെയില്‍വേ 11 ഓളം ട്രെയിന്‍ സര്‍വ്വീസുകള്‍ മൂടല്‍മഞ്ഞ് കാരണം വൈകിഓടുമെന്ന് ട്വീറ്റ് ചെയ്തു.

Latest News