Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ സര്‍വെ; എതിര്‍പ്പുമായി ബിഷപ്പുമാര്‍

ബെംഗളുരു- കര്‍ണാടകയിലെ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളെ കുറിച്ച് സര്‍വെ നടത്താനുള്ള നിയമസഭാ സമിതിയുടെ തീരുമാനത്തിനെതിരെ ബിഷപ്പുമാര്‍ രംഗത്തെത്തി. സമുദായത്തെ കുറ്റവാളികളായി ആരോപിക്കുന്ന തരത്തിലാണ് ഈ സര്‍വെ നടത്താനുള്ള ഉത്തരവെന്നും ഇതു പിന്‍വലിക്കണമെന്നും അവര്‍ പറഞ്ഞു. 'പലയിടത്തും നടക്കുന്നതും അപ്രസക്തവുമായ മതംമാറ്റങ്ങളുടെ പേരില്‍ സമുദായത്തെ ഒന്നടങ്കം പ്രശ്‌നക്കാരായി ചിത്രീകരിക്കാന്‍ പാടില്ല. പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് ഇറക്കിയ ഈ കിരാത ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കാതെ ക്രിസ്ത്യന്‍ സമുദായം അടങ്ങിയിരിക്കില്ലെന്ന് നിവേദനത്തിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.' കര്‍ണാടക റീജിയന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റും ബെംഗളുരു ആര്‍ച്ച് ബിഷപ്പുമായ റവ. പീറ്റര്‍ മചാദോ പറഞ്ഞു. ഇത്തരം സര്‍വെ നടത്തുമ്പോള്‍ ക്രിസ്ത്യന്‍ വിശ്വാസികളെ മാത്രമല്ല, മറ്റു സമുദായങ്ങളേയും ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്ക് അയച്ച കത്തില്‍ റവ. പീറ്റര്‍ ആവശ്യപ്പെട്ടു. 

ബിജെപി എംഎല്‍എ ഗൂലിഹട്ടി ശേഖറിന്റെ അധ്യക്ഷതയില്‍ ഈയിടെ ചേര്‍ന്ന പിന്നോക്ക വിഭാഗ, ന്യൂനപക്ഷ കാര്യ നിയമസഭാ സമിതി യോഗത്തിലാണ് ക്രിസത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളെ പരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. തന്റെ 72 വയസ്സുള്ള അമ്മയെ മിഷനറിമാര്‍ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തെന്ന് പറഞ്ഞ ശേഖര്‍ കഴിഞ്ഞ മാസം നിയമസഭയില്‍ വിഷയം ഉന്നയിച്ചിരുന്നു. സഭാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അംഗീകാരമുള്ളവരും ഇല്ലാത്തവരുമായ ആളുകളുടെ എണ്ണം കണ്ടെത്തണമെന്ന് ശേഖര്‍ ഈയിടെ പറഞ്ഞിരുന്നു. 

മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കൊണ്ടു വരുന്ന കാര്യ ഗൗരവമായി പരിഗണിക്കുകയാണെന്ന് ഈയിടെ മുഖ്യമന്ത്രി ബസവരാജ് പറഞ്ഞിരുന്നു. മതംമാറ്റം സംബന്ധിച്ച പരാതികളും വ്യാജ വാര്‍ത്തകളും എവിടെ നിന്നാണ് വരുന്നതെന്നും അതിന്റെ പിന്നിലെ ലക്ഷ്യമെന്താണെന്നും ആര്‍ച്ച് ബിഷപ്പ് ഇതിനോട് പ്രതികരിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നു. ഇത്തരമൊരു മതപരിവര്‍ത്തനം തടയല്‍ നിയമം കൊണ്ടു വരാനുള്ള ശ്രമങ്ങളെ ക്രിസ്ത്യന്‍ സമുദായം ശക്തമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest News