Sorry, you need to enable JavaScript to visit this website.

ഗള്‍ഫ് യാത്രാ പ്രശ്‌നം: ഇന്ത്യന്‍ സ്ഥാനപതിമാരുമായി വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി

ന്യൂദല്‍ഹി- ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനയാത്ര എത്രയും വേഗം പുനസ്ഥാപിക്കുന്നതടക്കം പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യയുടെ സ്ഥാനപതിമാരുമായി ചര്‍ച്ച നടത്തി. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലെ സ്ഥാനപതിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. 

ഈ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമവും കോവിഡ് മൂലം അവര്‍ നേരിടുന്ന യാത്രാ പ്രശ്‌നങ്ങളും, ഗള്‍ഫില്‍ ജോലിയുള്ള നാട്ടിലെത്തിയ പ്രവാസികളുടെ മടക്കയാത്രാ എത്രയും വേഗത്തിലാക്കാനുള്ള ശ്രമങ്ങളുമാണ് പ്രധാനമായും ചര്‍ച്ചയായത്. ഗള്‍ഫിലേക്ക് വിമാന സര്‍വീസ് എത്രയും വേഗം പുനസ്ഥാപിച്ച് പ്രവാസികള്‍ക്കും വ്യാപാരികള്‍ക്കും സാമ്പത്തിക തിരിച്ചുവരവിന് അവസരമൊരുക്കുന്ന കാര്യവും ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍ അറിയിച്ചു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും അംബാസഡര്‍മാരും എംബസികളും മുന്‍ഗണന നല്‍കുകയെന്നും മന്ത്രി അറിയിച്ചു.

Latest News