Sorry, you need to enable JavaScript to visit this website.

ഭര്‍ത്താവിന്റെ ഫോണില്‍ രഹസ്യ പരിശോധന നടത്തിയ യുവതിക്ക് ഒരു ലക്ഷം പിഴ

ദുബായ്-ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ രഹസ്യമായി പരിശോധിച്ച ഭാര്യക്ക് 5400 ദിര്‍ഹം (ഏകദേശം 106880 രൂപ) പിഴയിട്ട് കോടതി. റാസ് അല്‍ ഖൈമയിലെ ഒരു സിവില്‍ കോര്‍ട്ടാണ് അറബ് വനിതയ്ക്ക് പിഴ ശിക്ഷ വിധിച്ചത്. ഇവരുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭാര്യ തന്റെ ഫോണ്‍ രഹസ്യമായി പരിശോധിച്ചെന്നും അതിലെ ചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും മറ്റും അയച്ചു കൊടുത്ത് തന്നെ അപമാനിച്ചു എന്നും ആരോപിച്ച് നല്‍കിയ പരാതിയില്‍ ഭാര്യയുടെ ഇത്തരമൊരു പ്രവൃത്തിയുടെ പേരില്‍ താന്‍ നേരിടേണ്ടി വന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് കേസ് ഫയല്‍ ചെയ്തത്. ഭാര്യയുടെ ഈ നടപടി തനിക്ക് കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു. ഇത് മൂലം ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. കേസ് നടക്കുന്ന സമയത്ത് ജോലിക്ക് ഹാജരാകാന്‍ കഴിയാത്തത് മൂലം ശമ്പളവും നഷ്ടമായി. വക്കീല്‍  ഫീസ് പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് താനെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. പരാതിക്കാരനായ ഭര്‍ത്താവ് തന്റെ കക്ഷിയെ അധിക്ഷേപിച്ചെന്നും വീട്ടില്‍ നിന്നും ഇറക്കിവിട്ടെന്നും യുവതിക്ക് വേണ്ടി ഹാജരായ അറ്റോണി കോടതിയില്‍ വാദിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. തെളിവുകളുടെ അടിസ്ഥാനത്തില്‍ പരാതിക്കാരന് നഷ്ടപരിഹാര തുക നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. പിഴയ്ക്ക് പുറമെ നിയമ നടപടികള്‍ക്കടക്കം ചിലവായ തുകയും നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വാദം കേട്ട കോടതി ഭര്‍ത്താവിന്റെ സ്വകാര്യതയെ ലംഘിക്കുന്ന നീക്കങ്ങളാണ് ഭാര്യ നടത്തിയതെന്ന് തെളിവുകളിലൂടെ വ്യക്തമായി എന്നാണ് അറിയിച്ചത്. ഫോണ്‍ രഹസ്യമായി പരിശോധിച്ച് അതിലെ ചിത്രങ്ങളും റെക്കോഡിംഗുകളും മറ്റുള്ളവരുമായി പങ്കുവച്ച് അയാളെ അപമാനിച്ചത് സ്വകാര്യത ലംഘനം തന്നെയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ വിധിച്ചത്.


 

Latest News