Sorry, you need to enable JavaScript to visit this website.

ബാലിക പട്ടിണി കിടന്നു മരിച്ചു; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ലഖ്നൗ- ഉത്തർപ്രദേശില്‍ അഞ്ച് വയസ്സുകാരി പട്ടിണി കിടന്ന് മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

ആഗ്രയിലെ ബറോളി ആഹിർ ബ്ലോക്കിൽ നാഗ്ല വിധിചന്ദ് ഗ്രാമത്തിൽ താമസിക്കുന്ന ഷീലാ ദേവിയുടെ മകളാണ് മരിച്ചത്.

ഷീലയുടെ കുടുംബത്തിന് കഴിഞ്ഞ ഒരാഴ്ചയായി കഴിക്കാൻ ഭക്ഷണം  ഉണ്ടായിരുന്നില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.

വെള്ളിയാഴ്ചയാണ് അഞ്ച് വയസുകാരി മരിച്ചത്. തനിക്ക് ഒരു ജോലി കണ്ടെത്താൻ കഴിയാഞ്ഞതിനാലാണ് മകൾക്ക് ഈ ഗതി വന്നതെന്ന് ഷീലാ ദേവി പറഞ്ഞു. അവൾക്ക് ഭക്ഷണം നൽകാൻ എനിക്ക് കഴിഞ്ഞില്ല.  ആരോഗ്യം മോശമായ അവള്‍ക്ക് പനിയും ബാധിച്ചതോടെയാണ് മരിച്ചത്-അവർ പറഞ്ഞു.

 പ്രാദേശിക ഭരണകൂടം സഹായം വാഗ്ദാനംചെയ്ത് എത്തിയത് ശനിയാഴ്ചയാണെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു. സംഭവത്തിൽ  കേസെടുത്തിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടവും വ്യക്തമായി.

 2016 ൽ നോട്ട് നിരോധനത്തെ തുടർന്നുണ്ടായ സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് ഷീലയുടെ മകനും പട്ടിണികിടന്നാണ് മരിച്ചതെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു. രോഗം ബാധിച്ച് കിടപ്പിലായ ഭർത്താവിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാവാതെയും ബുദ്ധിമുട്ടുകയാണ് ഷീല.

കുടുംബത്തിന് റേഷൻ കാർഡോ പാചകവാതക കണക്ഷനോ ഇല്ലെന്ന് യു.പി കോൺഗ്രസ് സെക്രട്ടറി അമിത് സിംഗ് പറഞ്ഞു. ദിവസക്കൂലിക്കാർക്ക് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത 1000 രൂപപോലും ഇവർക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest News