ഇൻഡോർ- യുവതിയെ വീ്ട്ടിൽ കയറി അക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാൻ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് മുന്നോട്ടുവെച്ചത് വിചിത്ര വ്യവസ്ഥ. രക്ഷാബന്ധൻ ദിവസം പരാതിക്കാരിയെ കൊണ്ട് രാഖി അണിയിപ്പിക്കണമെന്നും ഇനിയുള്ള ദിവസങ്ങളിൽ അവളെ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകണമെന്നുമുള്ള വ്യവസ്ഥയോടെയാണ് പ്രതി വിക്രം ബാഗിക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഏപ്രിലിൽ യുവതിയുടെ വീട്ടിൽ കയറി അക്രമിച്ച കേസിൽ ജാമ്യം ലഭിക്കാനാണ് ഈ വ്യവസ്ഥ. രക്ഷാബന്ധൻ ദിവസമായ ഓഗസ്റ്റ് മൂന്നിന് പ്രതി തന്റെ ഭാര്യയോടൊപ്പം പരാതിക്കാരിയുടെ വീട്ടിലെത്തി അവർക്ക് ഒരു മിഠായിപ്പൊതിയും സമ്മാനിക്കണം. പരാതിക്കാരിയോട് പ്രതിയുടെ കയ്യിൽ രാഖി കെട്ടാൻ പറയണം. ഇനിയുള്ള ദിവസങ്ങളിൽ തന്റെ കഴിവിന്റെ പരാമവധി യുവതിയെ സംരക്ഷിക്കുമെന്ന ഉറപ്പ് പ്രതി നൽകണം. ഇതിന് പുറമെ പരാതിക്കാരിക്ക് 11,000 രൂപയും നൽകണം. പരാതിക്കാരിയുടെ മകന് മിഠായിയും വസ്ത്രങ്ങളും വാങ്ങാൻ അയ്യായിരം രൂപയും നൽകണമെന്നും ജാമ്യവ്യവസ്ഥയുണ്ട്. സിംഗിൾ ബെഞ്ച് ജഡജി രോഹിത് ആര്യയാണ് ജാമ്യ ഹരജി കേട്ടത്.