നെടുമ്പാശേരി- വിമാന കമ്പനികളുടെ നിലപാട് കാരണം സൗദി അറേബ്യയിലേക്ക് പോകുന്ന പുതിയ തൊഴില്‍ വിസക്കാരുടെ യാത്രയും മുടങ്ങുന്നു.
ഉംറ, ടൂറിസ്റ്റ് വിസകള്‍ക്ക് മാത്രമാണ് കൊറോണ ജാഗ്രതയുടെ ഭാഗമായി സൗദി അധികൃതര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും വിമാന കമ്പനികള്‍ വിരുദ്ധ നിലപാട് സ്വീകരിക്കുകയാണ്.
ഇന്ത്യയില്‍നിന്ന് സൗദിയിലേക്കുള്ള സര്‍വീസുകളുടെ ഷെഡ്യൂളുകളിലും വിമാനക്കമ്പനികള്‍ മാറ്റം വരുത്തിയിട്ടുണ്ട്. സൗദിയിലേക്ക് പോകാനായി ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ജോലി വിസയുള്ള യാത്രക്കാര്‍ക്ക് യാത്ര ചെയ്യാനായില്ല.
ഒമാന്‍ എയര്‍വേയ്‌സില്‍ സൗദിയിലേക്ക് പോകാനെത്തിയവരെ കൊണ്ടുപോകാന്‍ എയര്‍ലൈന്‍ അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു.
സൗദി വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
സൗദിയിലെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് എയര്‍ലൈന്‍ കമ്പനികള്‍ യാത്രക്കാരെ കയറ്റാത്തത്. സൗദിയിലേക്ക് റീ എന്‍ട്രി വിസയില്‍ എത്തിയവരെ മാത്രമാണ് വിമാനക്കമ്പനികള്‍ സ്വീകരിക്കുന്നത്. പുതിയ തൊഴില്‍ വിസക്കാരെയോ സന്ദര്‍ശന വിസക്കാരേയോ ഭൂരിഭാഗം വിമാനക്കമ്പനികളും സ്വീകരിക്കുന്നില്ല.
ഈ വിസകളില്‍ എത്തുന്നവര്‍ക്ക് സൗദി വിമാനത്താവളങ്ങളില്‍ പരിശോധനക്കായി മണിക്കൂറുകള്‍ വേണ്ടി വരുന്നുവെന്ന് വിമാനകമ്പനി വൃത്തങ്ങള്‍ പറയുന്നു. ഇത്രയും സമയം ഇവര്‍ വന്ന വിമാനങ്ങള്‍ പിടിച്ചിടും. ഇതോടെ സര്‍വീസ് താളം തെറ്റുന്നതിനാലാണ് വിമാനക്കമ്പനികള്‍ പുതിയ വിസക്കാരെയും സന്ദര്‍ശന വിസക്കാരേയും സ്വീകരിക്കാത്തതെന്നാണ് വിശദീകരണം.