Sorry, you need to enable JavaScript to visit this website.

ഇന്റലിജന്‍സ് ആറ് തവണ കലാപ മുന്നറിയിപ്പ്  നല്‍കി, ദല്‍ഹി പോലീസ് അനങ്ങിയില്ല  

ന്യൂദല്‍ഹി- വടക്കുകിഴക്കന്‍ ദല്‍ഹിയിലുണ്ടായ കാലാപത്തില്‍ കാര്യങ്ങള്‍ രൂക്ഷമായി മാറാന്‍ കാരണം ദല്‍ഹി പോലീസ് കാണിച്ച അനാസ്ഥയെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ദല്‍ഹി പോലീസ് അക്ഷരാര്‍ത്ഥത്തില്‍ കാഴ്ചക്കാരാവുകയായിരുന്നു. ഇത് തെളിയിക്കുന്ന ദൃശ്യങ്ങള്‍ അടക്കം സാമൂഹ്യ മാധ്യമങ്ങള്‍ വഴി പുറത്തുവരുകയും ചെയ്തു.
സംഘര്‍ഷങ്ങള്‍ക്ക് സാധ്യത ഉണ്ട് എന്ന് ആറ് തവണയാണ് ഇന്റലിജന്‍സും സ്‌പെഷ്യല്‍ ബ്രാഞ്ചും ദല്‍ഹി പോലീസിന് വിവരങ്ങള്‍ കൈമാറിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ദല്‍ഹി പോലീസ്  മുഖവിലക്കെടുത്തില്ല. ജനങ്ങളോട് സംഘടിക്കാന്‍ ബിജെപി നേതാവ് കപില്‍ മിശ്ര ആഹ്വാനം ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു. ഇത് പുറത്തിറങ്ങിയ ഉടന്‍ തന്നെ അക്രമ സാധ്യത ഉണ്ടെന്ന് ആദ്യ റിപ്പോര്‍ട്ട് ദല്‍ഹി പോലീസിന് നല്‍കിയിരുന്നു.
പൊലീസിന്റെ ഭാഗത്തു നിന്നും ഒരു നീക്കവും ഉണ്ടായില്ല. എന്നാല്‍ പിന്നീട് പല ഇടങ്ങളിലായി അക്രമങ്ങള്‍ ആരംഭിക്കുകയും നിയന്ത്രിക്കാനാവാത്ത നിലയിലേക്ക് കലാപം വളരുകയുമായിരുന്നു. തുടക്കത്തില്‍ പല കലാപ ബാധിത പ്രദേശങ്ങളിലും പൊലീസിന്റെ സാനിധ്യം പോലും ഉണ്ടായിരുന്നില്ല. ഇതോടെ പല ഇടങ്ങളിലേക്കായി കലാപം വ്യാപിച്ചു.
അക്രമം രൂക്ഷമായതോടെ അതിര്‍ത്തികള്‍ അടക്കണം എന്നും കേന്ദ്ര സേനയെ വിന്യസിക്കണം എന്നും ദല്‍ഹി മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചു. ഏറെ വൈകിയാണ് ഇക്കാര്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. അപ്പോഴേക്കും കലാപങ്ങളില്‍ മരണം 20 കടന്നിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്ത ബിജെപി നേതാക്കള്‍ക്കെതിര കേസെടുക്കാനാകില്ല എന്ന ദല്‍ഹി പൊലീസിന്റെ നിലപാടും വിവാദമാവുകയാണ്. നേതാക്കള്‍ക്കെതിരെ കേസെടുത്താല്‍ സമാധാന അന്തരീക്ഷം ഇല്ലാതാകും എന്നാണ് ദല്‍ഹി പൊലിസ് കോടതിയില്‍ വിശദീകരണം നല്‍കിയത്.

Latest News