മുംബൈ- ആൾക്കൂട്ട കൊലപാതകം ഇന്ത്യൻ സംസ്‌ക്കാരത്തിന്റെ ഭാഗമല്ലെന്നും അത് പാശ്ചാത്യ സൃഷ്ടിയാണെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. നിക്ഷിപ്ത താൽപര്യങ്ങൾ കണ്ടെത്തുകയും അവ വിവേകപൂർവ്വം പ്രതിരോധിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ആൾക്കൂട്ട കൊലയുടെ പേരിൽ രാജ്യത്തിന്റെ അന്തസ് ഇല്ലാതാക്കരുതെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. നാഗ്പൂരിൽ ആർ.എസ്.എസ് സംഘടിപ്പിച്ച വിജയദശമി ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രത്യേക മതത്തിൽ നിന്നുണ്ടായ വാക്കാണ് ആൾക്കൂട്ടകൊലപാതകം. സാമൂഹിക അതിക്രമങ്ങളെ ആൾക്കൂട്ട കൊലപാതകമായി മുദ്ര ചാർത്തുന്നത്് രാജ്യത്തേയും ഹിന്ദു സമൂഹത്തേയും അപകീർത്തിപ്പെടുത്തുന്നതിനും ചില സമുദായങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ്. ആൾക്കൂട്ടകൊലപാതകം എന്നു പറയുന്നത് ഭാരതത്തിന് തീർത്തും അന്യമായ ഒന്നാണ്. അതിനങ്ങനെയൊരർത്ഥമില്ല. സന്നദ്ധപ്രവർത്തകർക്കുപോലും അത് മനസ്സിലാവുന്നില്ല. ജനങ്ങൾ സൗഹാർദ്ദപരമായും രാജ്യത്തെ നിയമങ്ങൾ അനുസരിച്ചും ജീവിക്കണം. ആർ.എസ്.എസ് പഠിപ്പിക്കുന്നത് അത്തരത്തിലുള്ള രീതിയാണ്. വികസിത ഭാരതത്തക്കുറിച്ച് ഭയക്കുന്നവരാണ് രാജ്യത്ത് ആശങ്ക ഉണ്ടാക്കുന്നത്. ഇവരെ ഭൗതീകതലത്തിലും സാമൂഹികതലത്തിലും തിരിച്ചറിയാൻ പറ്റണം. ഇന്ത്യയിലെ ജനാധിപത്യം ഇറക്കുമതി ചെയ്ത ഒന്നല്ല, നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു സമ്പ്രദായമാണ്. ഹിന്ദുക്കളെക്കുറിച്ച് സംസാരിക്കുന്നതും അവരെ സംഘടിപ്പിക്കുന്നതും മുസലിംകളോടുള്ള എതിർപ്പ് മൂലമല്ലെന്നും ഭാഗവത് പറഞ്ഞു.