റിയാദ്- ബിനാമി ബിസിനസ് കേസിൽ രണ്ടു സൗദികളെയും സിറിയക്കാരനെയും റിയാദ് ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. റിയാദിൽ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനം ബിനാമിയായി നടത്തിയ സിറിയക്കാരൻ വലീദ് മുഹമ്മദ് ഉമർ അൽഹുംസി, ഇതിന് കൂട്ടുനിന്ന സൗദി പൗരൻ ലുഅയ് അഹ്മദ് മുഹമ്മദ് അൽ അൻതീത്, സഹോദരി ഇബ്തിസാം എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കുറ്റക്കാർക്ക് കോടതി 60,000 റിയാൽ പിഴ ചുമത്തി.
സ്ഥാപനം അടച്ചു പൂട്ടുന്നതിനും ലൈസൻസും കൊമേഴ്സ്യൽ രജിസ്ട്രേഷനും റദ്ദാക്കുന്നതിനും വിധിയുണ്ട്. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരനും സഹോദരിക്കും വിലക്കേർപ്പെടുത്തുകയും ചെയ്തു. ശിക്ഷ പൂർത്തിയാക്കിയ ശേഷം സിറിയക്കാരനെ രാജ്യത്തു നിന്ന് നാടുകടത്തുന്നതിനും വിധിയുണ്ട്. നിയമ ലംഘകകരുടെ പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും കുറ്റക്കാരുടെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു.
സൗദി വനിതയുടെ പേരിലുള്ള കൊമേഴ്സ്യൽ രജിസ്ട്രേഷൻ ദുരുപയോഗിച്ചാണ് സിറിയക്കാരൻ റിയാദിൽ ബിനാമി ബിസിനസ് സ്ഥാപനം നടത്തിയത്. സ്ഥാപനത്തിന്റെ മാനേജർ എന്നോണം സൗദി വനിതയുടെ സഹോദരനെയാണ് കൊമേഴ്സ്യൽ രജിസ്ട്രേഷനിൽ രജിസ്റ്റർ ചെയ്തിരുന്നത്.
സിറിയക്കാരൻ നടത്തുന്ന സ്ഥാപനം ബിനാമിയാണെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയ സംഘത്തിന് സംശയം തോന്നുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ സ്ഥാപനം സിറിയക്കാരൻ സ്വന്തം നിലക്കാണ് നടത്തുന്നതെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളും രേഖകളും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മൂവർക്കുമെതിരായ കേസ് നിയമ നടപടികൾക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.