Sorry, you need to enable JavaScript to visit this website.

തുഷാര്‍ ചെക്ക് കേസില്‍ വഴിത്തിരിവ്; നാസിലിന്റെ വാട്‌സാപ് സന്ദേശം പുറത്ത്

ദുബായ്- ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കുടുങ്ങിയ ചെക്ക് കേസില്‍ ഉപയോഗിച്ച ചെക്ക് അജ്മാനിലെ വ്യവസായി നാസില്‍ അബ്ദുല്ല  ഒരു പരിചയക്കാരനില്‍നിന്ന് പണം നല്‍കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തായി.
അഞ്ച് ലക്ഷം രൂപ നല്‍കിയാണ് ഈ ചെക്ക് നാസില്‍ അബ്ദുല്ല സംഘടിപ്പിച്ചതെന്ന് ശബ്ദ സന്ദേശങ്ങളില്‍ പറയുന്നു. 10 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് കേസിലാണ് അജ്മാന്‍ പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്.   നാട്ടിലെ ഒരു സുഹൃത്തുമായുള്ള നാസിലിന്റെ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.
തുക എഴുതാത്ത ബ്ലാങ്ക് ചെക്ക് സംഘടിപ്പിക്കാന്‍ അഞ്ച് ലക്ഷം രൂപ വേണമെന്നും കേസ് കഴിഞ്ഞ് കിട്ടുന്ന തുക  പങ്കുവെക്കാമെന്നും നാസില്‍ സുഹൃത്തിന് ഉറപ്പ് നല്‍കുന്നു. അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് തന്റെ കയ്യില്‍ കിട്ടുമെന്നാണ്  നാസില്‍ പറയുന്നത്.
തുഷാര്‍ അടുത്ത ദിവസം തന്നെ ദുബായിലെത്തുന്നുണ്ടെന്നും അപ്പോള്‍ തന്നെ കുടുക്കണമെന്നും പറയുന്നു.  പെട്ടെന്ന് തന്നെ അവര്‍ ഒത്തുതീര്‍പ്പിന് വരുമെന്നും ചുരുങ്ങിയത് ആറ് ദശലക്ഷം ദിര്‍ഹമെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചയിലൂടെ കിട്ടുമെന്നും നാസില്‍ വ്യക്തമാക്കുന്നു.  
ദുബായിയില്‍ കേസ് കൊടുത്താല്‍ ശരിയാവില്ലെന്നും ഷാര്‍ജയില്‍ കേസ് കൊടുക്കാമെന്നും നാസില്‍ പറയുന്നുണ്ട്. നാസിലിനു ചെക്ക് നല്‍കിയിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ അവകാശപ്പെട്ടിരുന്നു.  തുഷാറിന്റെ വാദം ശരിവെക്കുന്നതാണ് നാസിലിന്റെ ശബ്ദ സന്ദേശങ്ങള്‍.
തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് ഒരാളുടെ പക്കലുണ്ട്. അയാള്‍ക്ക് കേസ് കൊടുക്കാന്‍ താത്പര്യമില്ല. കേരളത്തില്‍ അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ ആ ചെക്ക് തന്റെ കയ്യില്‍ കിട്ടും. അതിനു പണം തന്ന് സഹായിക്കണം. തുഷാര്‍ ഉടന്‍ ദുബായിയില്‍ വരും. അപ്പോഴേക്കും കേസ് കൊടുത്ത് പൂട്ടാനാണ് തന്റെ പരിപാടി. തുഷാര്‍ കുടുങ്ങിയാല്‍ വെള്ളാപ്പള്ളി പണം തരും. വെള്ളാപ്പള്ളിയുടെ കൈയില്‍ ഇഷ്ടം പോലെ പണം ഉണ്ട് എന്നത് അനുകൂല ഘടകമാണ്- ശബ്ദ സന്ദേശത്തില്‍ പറയുന്നു.
ആദ്യം പത്ത് ദശലക്ഷം ദിര്‍ഹം ചെക്കില്‍ എഴുതിചേര്‍ക്കാമെന്ന് പറയുന്ന നാസില്‍ പിന്നീട് ആറ് ദശലക്ഷത്തിലേക്ക് വരുന്നുണ്ട്. ഇത് നിയമോപദേശം കണക്കിലെടുത്താണെന്നും പണം വാങ്ങി ഒത്തു തീര്‍പ്പാക്കാനാണു പരിപാടി എന്നും നാസില്‍ സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിലുണ്ട്.
തനിക്ക് തരാനുള്ള പണം കുറെയൊക്കെ തുഷാര്‍ തന്നിട്ടുണ്ടെന്നും പക്ഷെ ഒരു പൈസ പോലും കിട്ടിയിട്ടില്ല എന്ന് താന്‍ പറഞ്ഞാല്‍ തുഷാറിന് അത് തെളിയിക്കാന്‍ കഴിയില്ലെന്നും നാസില്‍ പറയുന്നു. തുഷാറിന്റെ ദൗര്‍ബല്യങ്ങള്‍ താന്‍ മനസ്സിലാക്കിയിട്ടുണ്ട്. യാതൊന്നും നോക്കാതെ ബ്ലാങ്ക് ചെക്കും എഗ്രിമെന്റ് കടലാസുകളുമൊക്കെ ഒപ്പിട്ട്‌നല്‍കുന്ന തുഷാറിന്റെ രീതി കൈവിട്ട കളിയാണെന്നും നാസില്‍  വെളിപ്പെടുത്തുന്നു. തുഷാറിനെതിരെ ചെക്ക് കേസ് നല്‍കുന്നതിന് ഏതാണ്ട് ഒരു മാസം മുമ്പാണ് നാസില്‍ കേരളത്തിലെ സുഹൃത്തിന് ഈ ശബ്ദ സന്ദേശങ്ങള്‍ അയച്ചതെന്ന് കരുതുന്നു.

 

 

Latest News