കൊച്ചി - മാധവ് ഗാഡ്ഗിൽ റിപോർട്ട് നടപ്പിലാക്കണമെന്ന് താൻ ആവശ്യപ്പെട്ടതിന്റെ പേരിൽ തന്റെ പാർട്ടിയായ കോൺഗ്രസും അടുത്ത സുഹൃത്തുക്കളും തന്നെ ഒറ്റപ്പെടുത്തുകയാണ് ചെയ്തതെന്ന് പി.ടി തോമസ് എം.എൽ.എ. അന്ന് ഇതിന്റെ പേരിൽ വലിയ ഹൃദയവേദനയും ദുഃഖവുമാണ് താൻ അനുഭവിച്ചത്. പക്ഷേ ഇന്നല്ലെങ്കിൽ നാളെ സത്യം തിരിച്ചറിയുമെന്ന് തനിക്ക് അന്നും നല്ല ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും പി.ടി തോമസ് എം.എൽ.എ പറഞ്ഞു. മാധവ് ഗാഡ്ഗിൽ റിപോർട്ട് നടപ്പിലാക്കിയിരുന്നുവെങ്കിൽ ഇപ്പോഴത്തെ ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാമായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന് ഇന്ദിരാ ഗാന്ധി എടുത്തിട്ടുളള വലിയ നിലപാട് പിന്തുടർന്ന് കോൺഗ്രസ് ഇക്കാര്യത്തിൽ മുൻകൈ എടുക്കണം. ഗാഡ്ഗിൽ റിപോർട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉന്നത തല സമിതിയെ നിയോഗിക്കണമെന്നും പി.ടി തോമസ് എം.എൽ.എ ആവശ്യപ്പെട്ടു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് റിപോർട്ട് എന്താണെന്ന് ആളുകളെ ബോധ്യപ്പെടുത്തണമെന്നും പി.ടി തോമസ് എം.എൽ.എ പറഞ്ഞു. ഗാഡ്ഗിൽ റിപോർട്ടിനെതിരെ നിലപാടെടുത്ത കത്തോലിക്കാ സഭ നിലവിലെ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ നിലപാട് തിരുത്തണം. മാധവ് ഗാഡ്ഗിലിന്റെ റിപോർട്ടിന്റെ കാര്യത്തിൽ പിന്തിരിപ്പൻ നിലപാടാണ് സഭാ നേതൃത്വം സ്വീകരിച്ചത്. അത് തെറ്റിപ്പോയി എന്ന് തുറന്നു പറയാനുള്ള ആർജവം കത്തോലിക്കാ സഭ സ്വീകരിക്കണമെന്നും പി.ടി തോമസ് എം.എൽ.എ ആവശ്യപ്പെട്ടു.