കൊൽക്കൊത്ത - ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ജൂനിയർ ഡോക്ടർമാർ നടത്തിയ ചർച്ചയിൽ, സമരം ഒത്തു തീർപ്പായി. ആശുപത്രികളിൽ ഡോക്ടർമാർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് മമത ഉറപ്പു നൽകി. എല്ലാ സർക്കാർ ആശുപത്രികളിലും പരാതികൾക്കും തർക്ക പരിഹാരങ്ങൾക്കും പ്രത്യേക സെല്ലുകൾ വേണമെന്നതുൾപ്പടെ ഡോക്ടർമാരുടെ എല്ലാ ആവശ്യങ്ങളും മമത അംഗീകരിച്ചു. ആശുപത്രികളിൽ സുരക്ഷ വർധിപ്പിക്കുമെന്നും അടിയന്തിര ഘട്ടങ്ങളിൽ രക്ഷപ്പെടാൻ എമർജൻസി വാതിലുകൾ സ്ഥാപിക്കുമെന്നും മമത അറിയിച്ചു.
മമതയുടെ ഉറപ്പിനെ തുടർന്ന് അഖിലേന്ത്യ തലത്തിൽ ഡോക്ടർമാർ നടത്തി വന്ന പണിമുടക്ക് പിൻവലിച്ചതായി ഐ.എം.എ അറിയിച്ചു.
മമതയുടെത് 'നല്ല ഉദ്ദേശ്യങ്ങൾ' ആണെന്നും അവർ 'രക്ഷക' ആയിട്ടാണ് എത്തിയതെന്നുമാണ് ഡോക്ടർമാരുടെ ഭാഷ്യം. നേരത്തെ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് അഖിലേന്ത്യ തലത്തിൽ ഡോക്ടർമാർ ഇന്ന് പണി മുടക്ക് നടത്തിയ സാഹചര്യത്തിലാണ് മമത വീണ്ടും കൂടിക്കാഴ്ച വച്ചത്.
കൊൽക്കൊത്തയിലെ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ ആക്രമിച്ചതിനെ തുടർന്നാണ് ഡോക്ടർമാർ സമരം തുടങ്ങിയത്.ബംഗാളിൽ നിന്ന് തുടങ്ങിയ സമരം രാജ്യം മുഴുവൻ വ്യാപിക്കുകയായിരുന്നു.