ഗൂഡല്ലൂർ-കമിതാക്കളെയും പത്തുവയസുള്ള ബാലികയെയും വിഷം അകത്തുചെന്നു മരിച്ച നിലയിൽ കാപ്പിത്തോട്ടത്തിൽ കണ്ടെത്തി.ഓവാലി കുറുഞ്ചിനഗർ കനകരാജിന്റെ ഭാര്യ വിജയലക്ഷ്മി(25), മകൾ അഞ്ജലി, വിജയലക്ഷ്മിയുടെ കാമുകൻ സുബ്രഹ്മണ്യൻ(39) എന്നിവരാണ് മരിച്ചത്. കനകരാജിന്റെ വീടിനു സമീപം കാപ്പിത്തോട്ടത്തിൽ ശനിയാഴ്ച വൈകുന്നേരം പരിസരവാസികളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോലീസ് മൃതദേഹങ്ങൾ ഗൂഡല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
തിരിപ്പൂരിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് കനകരാജ്. കുടുംബസമേതം അവിടെയാണ് താമസം. ഭർത്താവ് അറിയാതെ വിജയലക്ഷ്മി മകൾക്കും തിരിപ്പൂർ സ്വദേശിയായ സുബ്രഹ്മണ്യനുമൊപ്പം രണ്ടുദിവസം മുമ്പാണ് കുറുഞ്ചിനഗറിൽ എത്തിയത്. അവിഹിതബന്ധം ഭർത്താവ് അറിഞ്ഞതാണ് വിജയലക്ഷ്മിയെ കാമുകനും മകൾക്കുമൊപ്പം ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന അനുമാനത്തിലാണ് പോലീസും നാട്ടുകാരും.