മക്ക- നാലു പതിറ്റാണ്ടു നീണ്ട പ്രവാസാനുഭവങ്ങളുടെ നിറക്കൂട്ടുകളുമായി മലപ്പുറം പൂക്കോട്ടൂര്‍ അറവങ്കര സ്വദേശി ഷാഫി മക്കയോട് വിട പറയുന്നു. കയ്പും മധുരവും നിറഞ്ഞ സ്മരണകളുടെ നിറകുംഭവുമായി സംതൃപ്തിയോടെയാണ് സ്വദേശികള്‍ സ്‌നേഹത്തോടെ ശഫീഹ് എന്നു വിളിക്കുന്ന ഷാഫിയുടെ മടക്കം.
1980 ല്‍ സൗദിയിലെത്തി ആറ് വര്‍ഷത്തോളം ജിദ്ദയില്‍ ജോലി ചെയ്തു. പിന്നീടുള്ള കാലമത്രയും മക്കയിലായിരുന്നു ജോലി. ഷാഫി മക്കയിലെത്തുന്ന നാളുകളില്‍ ഹറം ഒന്നാംഘട്ട വികസനം നടത്തിയ സ്ഥലത്ത് ചെറിയ ചെറിയ കടകളാണുണ്ടായിരുന്നത്. വിനിമയ നിരക്ക് 1,000 രൂപക്ക് 330 റിയാല്‍ വേണ്ടിയിരുന്ന കാലം. അന്നു നാട്ടിലേക്ക് പണം അയച്ച ഡ്രാഫ്റ്റിന്റെ കോപ്പി ഇന്നും ഷാഫി സൂക്ഷിക്കുന്നു. ഭക്ഷണം പാചകം ചെയ്യുന്നത് മണ്ണെണ്ണ സ്റ്റൗവില്‍. കുടിവെള്ളം കിട്ടാക്കനി. അന്നു പള്ളികളായിരുന്നു ആശ്രയം. നാട്ടില്‍ നിന്നും ഉംറ വിസയിലെത്തി ജോലി തരപ്പെടുത്തിയ പലര്‍ക്കും ആദ്യ നാളുകളില്‍ ഷാഫിയുടെ ഉത്തബിയയിലുള്ള താമസ കേന്ദ്രമായിരുന്നു ആശ്രയം. ഇഖാമ ഉള്ളവര്‍ നന്നേ കുറവ്. ഓരോ റൂമുകളിലും നിരവധി പേരാണ് താമസിച്ചിരുന്നത്. ആള്‍പ്പെരുപ്പം കൊണ്ട് ഉറക്കത്തിന് ഷിഫ്റ്റ് ഏര്‍പ്പെടുത്തിയ കാലം. ഒരു റിയാല്‍ കൊടുത്താല്‍ മക്കയില്‍ എവിടെ സഞ്ചരിക്കുന്നതിനും ബസ് സൗകര്യമുണ്ടായിരുന്നു.
മലബാറില്‍ നിന്നുമെത്തിയവരില്‍ അധിക പേരും ബലദിയ ജോലിക്കാരായിരുന്നു. വറുതിയുടെയും ഇല്ലായ്മകളുടെയും കാലം താണ്ടിയാണ് ഷാഫി സംതൃപ്തിയുടെ കാലത്തേക്കു നടന്നു കയറിയത്.
മസ്ജിദുല്‍ ഹറാമിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണാന്‍ കഴിഞ്ഞത് ജീവതത്തില്‍ മറക്കാന്‍ കഴിയാത്ത ഒന്നായി ഷാഫി മനസില്‍ സൂക്ഷിക്കുന്നു. ഏറെക്കാലവും കുടുംബവുമൊത്താണ് മക്കയില്‍ താമസിച്ചത്. മക്ക കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ സഹോദരനാണ്. ഭര്യ: മുനീറ. മക്കള്‍: അഫ്‌സല്‍, സുമയ്യ, മുഹ്‌സിന, ഷമീര്‍ അലി, ഫാത്തിമ ദിയ.