Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ് ചോക്ലേറ്റ് മുഖങ്ങളെ  ആശ്രയിക്കുന്നു: വിജയ് വര്‍ഗിയ

പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃപദവിയിലേയ്ക്ക് എത്തിയതിനെ വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗിയ. കരുത്തുറ്റ നേതാക്കള്‍ ഇല്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് ചോക്ലേറ്റ് മുഖങ്ങളെ ആശ്രയിക്കുന്നതെന്ന് കൈലാഷ് ആരോപിച്ചു. 
ഇന്‍ഡോറില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു വിജയ്‌വാഗിയുടെ ഈ ആരോപണം.'2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ആത്മവിശ്യാസമില്ല. അവര്‍ക്ക് കരുത്തുറ്റ നേതാക്കളില്ല. അതിനാലാണ് കോണ്‍ഗ്രസ് ചോക്ലേറ്റ് മുഖങ്ങളെ അന്വേഷിക്കുന്നത്. ചിലര്‍ കരീനകപൂറിന്റെ പേര് ഉയര്‍ത്തുമ്പോള്‍ മറ്റ് ചിലര്‍ സല്‍മാന്‍ ഖാന്റെ പേര് പറയുന്നു. ഇപ്പോള്‍ പ്രിയങ്ക നേതൃത്വത്തിലേക്ക് എത്തിയിരിക്കുന്നു' എന്നതായിരുന്നു കൈലാഷിന്റെ ആരോപണം. 
കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ തോതൃത്വ ഗുണത്തില്‍ വിശ്വസ്തത ഇല്ലാത്തതുകൊണ്ടാണ് പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതെന്നും അദ്ദേഹം ആരോപിച്ചു.നിലവില്‍ പശ്ചിമ ബംഗാളിലെ ബിജെപി ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള ആളാണ് കൈലാഷ് വിജയ്‌വര്‍ഗിയ. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കരീന എത്തുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുമെന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് താരം പിന്നീട് വ്യക്തമാക്കി.
ഇത്തരത്തില്‍ കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശവുമായി ബിഹാറിലെ ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായ വിനോദ് നാരായണ്‍ ഝാ രംഗത്തെത്തിയിരുന്നു. സുന്ദരമായ മുഖമുള്ളതുകൊണ്ട് പ്രിയങ്കയ്ക്ക് വോട്ടുകിട്ടില്ല. അഴിമതിക്കേസിലും ഭൂമിയിടപാട് കേസുകളിലും പ്രതിയായ റോബര്‍ട്ട് വദ്രയുടെ ഭാര്യയാണ് അവര്‍. നല്ല സൗന്ദര്യമുണ്ടെന്നല്ലാതെ അവര്‍ക്ക് എന്ത് രാഷ്ട്രീയനേട്ടമാണുള്ളതെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഇത് പിന്നീട് വിവാദമായി. 

Latest News