Sorry, you need to enable JavaScript to visit this website.

ഖശോഗി വധം: പ്രതികളെ സൗദിയിൽ  വിചാരണ ചെയ്യും -വിദേശ മന്ത്രി

പതിനാലാമത് മനാമ ഡയലോഗിൽ ആദിൽ അൽജുബൈർ സംസാരിക്കുന്നു.

മനാമ - ജമാൽ ഖശോഗി വധക്കേസ് പ്രതികളെ സൗദിയിൽ വിചാരണ ചെയ്യുമെന്ന് സൗദി വിദേശ മന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. പതിനാലാമത് മനാമ ഡയലോഗിനോടനുബന്ധിച്ച് ബഹ്‌റൈൻ വിദേശ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് അൽഖലീഫക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികളെ നിയമം അനുസരിച്ച് തുർക്കിയിൽ വിചാരണ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് വിദേശ മന്ത്രി മെവ്‌ലുത് ജവശോഗ്‌ലു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൗദി നിലപാട് വ്യക്തമാക്കിയത്. 
മധ്യപൗരസ്ത്യ ദേശത്ത് രണ്ടു വിഷനുകളുണ്ടെന്ന് ആദിൽ അൽജുബൈർ പറഞ്ഞു. ഇതിൽ ഒന്ന് പ്രശോഭിതമായ സൗദി വിഷനും രണ്ടാമത്തേത് ഇറാന്റെ അന്ധകാര നിബിഢമായ കാഴ്ചപ്പാടുമാണ്. സൗദി അറേബ്യക്ക് അമേരിക്കയുമായി തന്ത്രപ്രധാന ബന്ധങ്ങളുണ്ട്. ഇതിൽ മാറ്റമുണ്ടാകില്ല. താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് സൗദി അറേബ്യ പ്രവർത്തിക്കും. തങ്ങളെ സഹായിക്കുന്നവർക്കൊപ്പം സൗദി അറേബ്യ നിലയുറപ്പിക്കും. മേഖലയിലും ലോകത്തും ഭീകരതയുടെ ഏറ്റവും വലിയ സ്‌പോൺസർമാരാണ് ഇറാൻ. 
ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾ യുക്തിസഹവും യാഥാർഥ്യ ബോധത്തോടു കൂടിയതുമാണ്. ഗൾഫ് രാജ്യങ്ങൾ ഈ നയത്തെ പിന്തുണക്കുന്നു. ഖശോഗി കേസ് ലോക മാധ്യമങ്ങൾക്ക് ഹിസ്റ്റീരിയ ആയി മാറിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതോടെ യാഥാർഥ്യങ്ങൾ വെളിച്ചത്തു വരും. തുർക്കിയിലുള്ള സൗദി നിയമ നിർവഹണ വകുപ്പുകൾ തുർക്കി അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നുണ്ട്. കേസിലെ പ്രതികളെ സൗദിയിൽ വിചാരണ ചെയ്യും. 
ഗൾഫ് രാജ്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായി ഗൾഫ് സഹകരണ കൗൺസിൽ തുടരും. ഖത്തറുമായുള്ള തർക്കങ്ങൾ ഗൾഫ് സഹകരണ കൗൺസിലിനെ ബാധിക്കാതെ നോക്കുന്നുണ്ട്. തുർക്കി സൗദി അറേബ്യയുടെ സൗഹൃദ രാജ്യമാണ്. തുർക്കിയുമായി സൗദി അറേബ്യക്ക് മികച്ച വാണിജ്യ, നിക്ഷേപ ബന്ധങ്ങളുണ്ട്. ഖത്തറുമായുള്ള തർക്കങ്ങൾ ഗൾഫ് സഹകരണ കൗൺസിലിനെ ബാധിക്കാതെ നോക്കാൻ സൗദി അറേബ്യ തീവ്രശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും ആദിൽ അൽജുബൈർ പറഞ്ഞു. 

 

Latest News