Sorry, you need to enable JavaScript to visit this website.

വിനോദ സഞ്ചാര മേഖലയില്‍  കേരളത്തിന് സര്‍വകാല റെക്കോര്‍ഡ്

തിരുവനന്തപുരം-ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിച്ച് കേരളം. 2023ല്‍ രാജ്യത്തിനകത്തു നിന്ന് 2,18,71,641 സന്ദര്‍ശകര്‍ കേരളത്തില്‍ എത്തിയെന്നും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15.92 ശതമാനം വര്‍ദ്ധനവാണിതെന്നും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2022ല്‍ 1,88,67,414 ആഭ്യന്തര വിനോദസഞ്ചാരികളാണ് കേരളത്തില്‍ എത്തിയത്. കോവിഡിന് മുമ്പുള്ള വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 18.97 ശതമാനം വര്‍ദ്ധിച്ചു. 2023ല്‍ എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം സന്ദര്‍ശകര്‍ എത്തിയത്, 44,87,930 പേര്‍. ഇടുക്കി (36,33,584), തിരുവനന്തപുരം (35,89,932), തൃശൂര്‍ (24,78,573), വയനാട് (17,50,267) എന്നീ ജില്ലകളാണ് തുടര്‍ന്നുവരുന്നത്.
കേരളത്തിലേക്കുള്ള വിദേശസഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 2022ല്‍ 3,45,549 സഞ്ചാരികളാണ് എത്തിയതെങ്കില്‍ 2023ല്‍ 6,49,057 പേരായി വര്‍ധിച്ചു. 87.83 ശതമാനത്തിന്റെ വളര്‍ച്ചയാണിത്. 2,79,904 വിദേശസഞ്ചാരികള്‍ എത്തിയ എറണാകുളം ജില്ലയാണ് ഒന്നാമത്. തിരുവനന്തപുരം (1,48,462), ഇടുക്കി (1,03,644), ആലപ്പുഴ (31,403), കോട്ടയം (28,458) ജില്ലകളാണ് പിന്നീട്.
വിനോദസഞ്ചാരികളുടെ വരവിലെ ഈ സര്‍വകാല റെക്കോര്‍ഡ് കോവിഡ് ആഘാതത്തില്‍ നിന്നുള്ള അതിശയകരമായ വീണ്ടെടുപ്പിനൊപ്പം എല്ലാ സീസണിനും അനുയോജ്യമായ ഡെസ്റ്റിനേഷനായി മാറുന്ന കേരളത്തിനുള്ള അംഗീകാരം കൂടിയാണെന്ന് മന്ത്രി പറഞ്ഞു. വിദേശത്ത് നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടെങ്കിലും പഴയ സ്ഥിതിയിലേക്ക് എത്താന്‍ അല്‍പ്പം കൂടി സമയമെടുക്കും. വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെ ഇതിന് കാരണമാണ്. ഈ വെല്ലുവിളികള്‍ക്കിടയിലും വിദേശസഞ്ചാരികളുടെ വരവില്‍ ക്രമാനുഗതമായ വര്‍ധനവുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം കേരളത്തില്‍ നടക്കുന്ന അന്താരാഷ്ട്ര സാഹസിക വിനോദ ചാമ്പ്യന്‍ഷിപ്പുകള്‍ വിദേശസഞ്ചാരികളെ ആകര്‍ഷിച്ചേക്കും. മലബാറിലേക്ക് കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തുന്നതിനായി പ്രത്യേക പരിപാടികളും പദ്ധതികളും ആസൂത്രണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
വയനാട്ടിലും ഇടുക്കിയിലും നിലനില്‍ക്കുന്ന വന്യജീവി സംഘര്‍ഷം ടൂറിസം പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. സര്‍ഫിംഗ് പരിശീലിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്ലബ്ബുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത്തരം സാഹസിക വിനോദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ക്ലബ്ബുകള്‍ക്ക് രജിസ്ട്രേനും ലൈസന്‍സും നിര്‍ബന്ധിതമാക്കി ഏകീകൃത രൂപം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിനകത്തും പുറത്തും കേരളം നടപ്പാക്കിയ ടൂറിസം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് വിനോദസഞ്ചാരികളുടെ വരവിലെ വര്‍ധനവില്‍ പ്രതിഫലിക്കുന്നതെന്ന് ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ് പറഞ്ഞു. സുസ്ഥിര, അനുഭവവേദ്യ വിനോദസഞ്ചാരത്തിന് ഊന്നല്‍ നല്‍കിയും പുതിയ ഡെസ്റ്റിനേഷനുകള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതും സാഹസിക വിനോദസഞ്ചാരത്തിന് പ്രാധാന്യം നല്‍കുന്നതും ഉള്‍പ്പെടെയുള്ള കേരള ടൂറിസത്തിന്റെ പുതിയ ആശയങ്ങള്‍ കൂടുതല്‍ വിദേശസഞ്ചാരികളെ ആകര്‍ഷിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest News