Sorry, you need to enable JavaScript to visit this website.

കണ്ണൂരില്‍ അറുപതുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും നാല് ലക്ഷം രൂപ പിഴയും

തലശ്ശേരി- കടയുടെ മുറ്റത്ത് കിടന്നുറങ്ങുകയായിരുന്നയാളെ മരവടി കൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജീവപര്യന്തം തടവിനും നാല് ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം ഗണപതി മണ്ഡപത്തിന് അടുത്ത കടയുടെ മുറ്റത്ത് കിടന്നുറങ്ങുകയായിരുന്ന അങ്ങാടിക്കടവ് അയ്യന്‍കുന്നിലെ കനകപ്പൂലം ഹൗസില്‍ രാജന്‍ എന്ന ചാക്കോയെ (60) കൊലപ്പെടുത്തിയ കേസിലെ പ്രതി കാസര്‍ഗോഡ് പനത്തടി കോളിച്ചാലിലെ പടിഞ്ഞാറെക്കര ഹൗസില്‍ പി. കെ. ജോസിനെ(56)യാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് റൂബി കെ. ജോസ് ശിക്ഷിച്ചത.്  

2020 ജനുവരി 11ന് പുലര്‍ച്ചെ നാലേ കാല്‍ മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. കണ്ണൂര്‍ സിറ്റി പോലീസ് എസ്. ഐയായിരുന്ന പി. കെ സുമേഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സി. ഐ പി. ആര്‍ സതീശനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നത.് സംഭവത്തിന് ശേഷം അറസ്റ്റിലായ പ്രതി ഇതുവരെ റിമാന്‍ഡില്‍ തന്നെയായിരുന്നു. 

മുന്‍ വൈരാഗ്യമായിരുന്നു കൊലക്ക് കാരണം. മര വടികൊണ്ടും കല്ല് കൊണ്ടും പ്രതി ചാക്കോയുടെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ കെ. രൂപേഷ് ഹാജരായി. പ്രതി പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.

Latest News