Sorry, you need to enable JavaScript to visit this website.

സൗദി എയര്‍പോര്‍ട്ടുകളില്‍ കള്ള  ടാക്‌സികള്‍ ഇപ്പോഴും സജീവം

ജിദ്ദ - പ്രധാന വിമാനത്താവളങ്ങളായ റിയാദ്, ജിദ്ദ, ദമാം എയര്‍പോര്‍ട്ടുകള്‍ അടക്കം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇപ്പോഴും കള്ള ടാക്‌സികള്‍ സജീവം. വിമാനത്താവളങ്ങളില്‍ കള്ള ടാക്‌സികള്‍ വിലക്കുകയും നിയമ ലംഘകര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പിഴ ചുമത്തുകയും ചെയ്യുന്നുണ്ടെങ്കിലും സ്വകാര്യ കാറുകള്‍ നിയമ വിരുദ്ധ ടാക്‌സികളായി പ്രവര്‍ത്തിപ്പിക്കുന്നവര്‍ എയര്‍പോര്‍ട്ടുകളില്‍ വര്‍ധിച്ചുവരികയാണ്. രാജ്യത്ത് എല്ലായിടത്തും കള്ള ടാക്‌സികളുണ്ടെങ്കിലും എയര്‍പോര്‍ട്ടുകളില്‍ ഇത്തരം ടാക്‌സികള്‍ പ്രവര്‍ത്തിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സൗദിയിലെ എയര്‍പോര്‍ട്ടുകളില്‍ വിമാനമിറങ്ങി പുറത്തിറങ്ങുന്നവരെ ആദ്യമായി സ്വീകരിക്കുന്നത് കള്ള ടാക്‌സി സര്‍വീസ് നടത്തുന്നവരാണ്. യാത്രക്കാരെ പിന്തുടര്‍ന്ന് വലവീശിപ്പിടിക്കുന്ന ഇത്തരക്കാര്‍ വളരെ ഉയര്‍ന്ന നിരക്കാണ് പലപ്പോഴും ഈടാക്കുന്നത്. കള്ള ടാക്‌സി സര്‍വീസ് നടത്തുന്നവരില്‍ ചിലര്‍ വിദേശികളാണ്. യാതൊരുവിധ ഭയവും മടിയും കൂടാതെയാണ് വിദേശികള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. 
ഓണ്‍ലൈന്‍ ടാക്‌സികള്‍ അടക്കമുള്ള ശക്തരായ എതിരാളികളുടെ പ്രവേശനത്തോടെ പ്രത്യക്ഷപ്പെട്ട സാമൂഹിക, സാമ്പത്തിക മാറ്റങ്ങളെ ചെറുത്ത്, നിലനില്‍പിനു വേണ്ടി കടുത്ത മത്സരം നടത്തുന്ന തൊഴില്‍ മേഖലകളില്‍ ഒന്നാണ് കള്ള ടാക്‌സി സര്‍വീസ് മേഖല. ബസ് സര്‍വീസുകളും എയര്‍പോര്‍ട്ട് ടാക്‌സികളും വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതിയും പ്രധാന നഗരങ്ങള്‍ക്കിടയില്‍ യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യം നല്‍കുന്ന ട്രെയിനുകളും ടാക്‌സികളും ഉപയോഗിക്കുന്നവര്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യങ്ങളും അടക്കമുള്ളവ കള്ള ടാക്‌സികള്‍ക്ക് കടുത്ത വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്. 
കള്ള ടാക്‌സികള്‍ ഓടിക്കുന്നവരില്‍ ഭൂരിഭാഗവും സര്‍വീസില്‍ നിന്ന് വിരമിച്ചവരാണ്. അധിക വരുമാനത്തിനും ദൈനംദിന ചെലവുകള്‍ കണ്ടെത്താനും കള്ള ടാക്‌സി സര്‍വീസ് നടത്തുന്നവരുണ്ട്. അതിരാവിലെ മുതല്‍ അര്‍ധ രാത്രി വരെ യാത്രക്കാരെ ലഭിക്കുന്നതും പ്രതീക്ഷിച്ച് എയര്‍പോര്‍ട്ടുകളില്‍ കാത്തുകെട്ടിക്കിടക്കുന്നവര്‍ ഈ തൊഴിലില്‍ ഏര്‍പ്പെടുന്നതിന് ന്യായീകരണമായി നിത്യജീവിതത്തിനുള്ള വരുമാനം കണ്ടെത്തല്‍, മറ്റു തൊഴിലുകളൊന്നും വശമില്ലാതിരിക്കല്‍, അധിക വരുമാനം നേടല്‍ അടക്കം പല കാരണങ്ങള്‍ പറയുന്നു. സ്വകാര്യ വാഹനങ്ങളില്‍ യാത്രക്കാരെ കയറ്റുന്നതിന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി 5,000 റിയാല്‍ പിഴ ചുമത്തുന്നുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ അവലംബിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്കു കീഴില്‍ ടാക്‌സി സര്‍വീസ് നടത്തുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് പിഴ ബാധകമല്ല. 

Latest News