Sorry, you need to enable JavaScript to visit this website.

നെതന്യാഹുവിനോട് വീണ്ടും കെഞ്ചി അമേരിക്ക, ഗാസയില്‍ 112 പേര്‍ കൂടി കൊല്ലപ്പെട്ടു

ഗാസ- പതിനഞ്ച് ലക്ഷത്തോളം ഫലസ്തീനികള്‍ കുടുങ്ങിക്കിടക്കുന്ന തെക്കന്‍ നഗരമായ റഫയില്‍ വലിയ തോതിലുള്ള ആക്രമണം നടത്തുന്നതിനെതിരെ ഇസ്രായിലിനോട് വീണ്ടും അഭ്യര്‍ഥിച്ച് അമേരിക്ക. എന്നാല്‍ ഹമാസിനെതിരെ സമ്പൂര്‍ണ വിജയം കൈവരിക്കാന്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരത്തില്‍ ശക്തമായ ഓപ്പറേഷനുമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. സാധാരണക്കാരെ സുരക്ഷിതരാക്കാനുള്ള പദ്ധതിയില്ലാതെ റഫയില്‍ ആക്രമണം നടത്തരുതെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
ലക്ഷക്കണക്കിന് ആളുകളാണ് ഈജിപ്ഷ്യന്‍ അതിര്‍ത്തിക്കടുത്തുള്ള താല്‍ക്കാലിക ക്യാമ്പില്‍ അഭയം തേടിയിരിക്കുന്നത്.  
റഫ നഗരത്തിലാണ് ഇപ്പോള്‍ ഗാസയിലെ ജനസംഖ്യയുടെ പകുതിയിലധികവുമുള്ളതെന്ന് യുഎന്‍ മാനുഷിക ഏജന്‍സിയായ ഒ.സി.എച്ച്.എ പറയുന്നു.  
ആദ്യം ഞങ്ങളെ ഗാസ സിറ്റിയില്‍ നിന്ന് തെക്കോട്ട് കുടിയിറക്കിയ ശേഷമാണ്  പിന്നീട് റഫയിലേക്ക് പോകാന്‍ പറഞ്ഞതെന്ന് അഭയാര്‍ഥികളില്‍ ഒരാളായ  അഹ്‌ലം അബു അസ്സി പറഞ്ഞു. എവിടെയും സുരക്ഷിതത്വമില്ലെന്നും ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും എങ്ങനെ പോകുമെന്ന് അവര്‍ ചോദിച്ചു.
ബ്രിട്ടന്‍, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളും റഫ നഗരത്തില്‍ കരാക്രമണം നടത്തരുതെന്ന് ഇസ്രായിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റഫയിലേക്കുള്ള സൈനിക നടപടി ഏല്‍പിക്കുന്ന വിനാശകരമായ മാനുഷിക ആഘാതത്തെക്കുറിച്ച് തങ്ങള്‍ക്ക് വളരെയധികം ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നെതന്യാഹുവിനോട് ഫോണില്‍ പറഞ്ഞു,
അതിനിടെ, ഫലസ്തീന്‍ പ്രദേശത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ 112 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഗാസയില്‍ മറ്റൊരു സൈനികന്‍ മരിച്ചതായി ഇസ്രായില്‍  സൈന്യം സ്ഥിരീകരിച്ചു. കരയുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഇതോടെ 233 ആയി.

 

Latest News