Sorry, you need to enable JavaScript to visit this website.

വിവാഹമാലോചിച്ച പെണ്ണിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റ്; പിന്നാലെ വീടുകയറി ആക്രമണം: ഒന്‍പതു പേര്‍ അറസ്റ്റില്‍

ആലപ്പുഴ- നവമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട രണ്ടു വീട്ടുകാര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് വീടുകയറി നടത്തിയ ആക്രമണത്തില്‍ ഒന്‍പതു പേര്‍ അറസ്റ്റില്‍.

കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയും ഭര്‍ത്താവും മകനും മകന്റെ സുഹൃത്തുക്കളും ചേര്‍ന്ന് ചെട്ടികുളങ്ങര പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ തോട്ടുകണ്ടത്തില്‍ വീട്ടില്‍ സതീഷിനെയും ഭാര്യ സുസ്മിതയെയും കുടുംബത്തെയും വീടുകയറി ആക്രമിക്കുകയും അവര്‍ തിരിച്ച് ആക്രമണം നടത്തുകയും ചെയ്തുവെന്നാണ് കേസ്. കരുനാഗപ്പള്ളി താലൂക്കില്‍ ചവറ വില്ലേജില്‍ ചോലെപ്പാടം വിഷ്ണുഭവനം വീട്ടില്‍ ദീലിപ് കുമാറിന്റെ ഭാര്യ ദീപ (37), മകന്‍ പ്രണവ് (19), ചവറ വടക്കുംതല കിരണ്‍ഭവനത്തില്‍ കിരണ്‍ (19), തേവലക്കര നല്ലതറ വടക്കതില്‍ അഖില്‍ (19), വടക്കുംതല രജനീഷ് ഭവനത്തില്‍ രജനീഷ് (22), വടക്കുംതല പള്ളിയുടെ കിഴക്കതില്‍ വീട്ടില്‍ ആദിത്യന്‍ (19) എന്നിവരെയും ഈ സംഘത്തെ തിരികെ ആക്രമിച്ചതിന് ചെട്ടികുളങ്ങര പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ തോട്ടുകണ്ടത്തില്‍ സതീഷ് (43), ഭാര്യ സുസ്മിത (40), സതീഷിന്റെ സഹോദരന്‍ സുരേഷ് (41) എന്നിവരെയുമാണ് മാവേലിക്കര പോലീസ് അറസ്റ്റുചെയ്തത്. 

ദീപയുടെ മകന്‍ വിവാഹം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ച് മോശമായി പോസ്റ്റിട്ടത് സുസ്മിതയുടെ വീട്ടില്‍ ചോദിക്കാന്‍ ചെന്നതാണ് വീടുകയറി ആക്രമണത്തിലും പ്രത്യാക്രമണത്തിലും കലാശിച്ചത്. 

എസ്. ഐമാരായ എബി വര്‍ഗീസ്, സിയാദ്, എം. എസ്, എബി, എ. എസ്. ഐ സജു മോള്‍, സീനിയര്‍ സി. പി. ഒമാരായ ഷിബു, ശാലിനി, ഉണ്ണിക്കൃഷ്ണന്‍, സി. പി. ഒമാരായ സജീര്‍, അനൂപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

Latest News