കോഴിക്കോട് - രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകൻ ഗോഡ്സെയെ അനുകൂലിച്ച നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഫേസ്ബുക്കിൽ കമന്റ് ഇട്ട എൻ ഐ ടി പ്രൊഫസർ ഷൈജ ആണ്ടവൻ. ഗോഡ്സെയിൽ അഭിമാനം എന്ന കമൻ്റ് താൻ തന്നെയാണ് പോസ്റ്റ് ചെയ്തതെന്ന് അവർ പറഞ്ഞു.
വൈ ഐ കിൽ ഗാന്ധി എന്ന പുസ്തകം വായിച്ചിരുന്നു. അതിൽ പറഞ്ഞ കാര്യങ്ങൾ ചിന്തിപ്പിക്കുന്നതാണ്. ഇന്ത്യയിലെ ജനങ്ങൾ അത് അറിയേണ്ടതുണ്ട്. ഗോഡ്സെ പറഞ്ഞപ്പോഴാണ് പല യാഥാർത്ഥ്യവും നമ്മൾ അറിഞ്ഞത്. ഗാന്ധിയെ കൊന്നതിന് ഗോഡ്സേക്ക് വധശിക്ഷ കിട്ടിയല്ലോ. വയലൻസിനെ താൻ അംഗീകരിക്കുന്നില്ല. മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ കുറിച്ച് കമന്റിൽ താനൊന്നും പറഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു. വിവാദമായതിന് പിന്നാലെ അവർ കമന്റ് ഡിലീറ്റ് ചെയ്തിരുന്നു.
ഷൈജയ്ക്കെതിരെ കുന്നമംഗലം പോലീസ് ഇന്നലെ കേസെടുത്തിരുന്നു. എസ്. എഫ് ഐ , കെ. എസ്.യു , ഡി വൈ എഫ് ഐ സംഘടനകളുടെ പരാതിയിൽ ഐപിസി 153 പ്രകാരമാണ് കേസ് എടുത്തത്.
മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഷൈജ ആണ്ടവൻ ഗാന്ധി നിന്ദ നടത്തിയെന്നാണ് പരാതി. നാഥുറാം ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനം എന്നായിരുന്നു ഷൈജ ആണ്ടവന്റെ കമന്റ്.