Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ വൈറല്‍ പനി വ്യാപകം, ഒരു മാസത്തിനിടെ 2,32,148 പേര്‍ ആശുപത്രിയിലെത്തി

തിരുവനന്തപുരം - സംസ്ഥാനത്ത് വൈറല്‍ പനിയും ഇതോടൊപ്പമുള്ള വരണ്ട ചുമയും വ്യാപകമാകുന്നു. കഴിഞ്ഞ 30 ദിവസത്തിനിടെ 2,32,148 പേരാണ് പനിക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയത്. ഭൂരിഭാഗത്തിനും കടുത്ത ചുമയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പനി മാറിയാലും ചുമ ആഴ്ചകളോളം തുടരുന്നു. പോസ്റ്റ് വൈറല്‍ ചുമയെന്നാണ് ഇത് അറിയപ്പെടുന്നത്. കുട്ടികളിലടക്കം ഇത് കാണുന്നുണ്ട്.

ആശുപത്രികളില്‍ കടുത്ത ചുമ കാരണമുള്ള അസ്വസ്ഥതകള്‍ക്ക് ചികിത്സ തേടിയെത്തുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത് ഗുരുതരമാകുന്ന അവസ്ഥയില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍, രാവിലെ മഞ്ഞുള്ള സമയം പുറത്തിറങ്ങുന്നവര്‍, പകല്‍ വെയില്‍ ഏല്‍ക്കുന്നവര്‍, ശീതീകരിച്ച മുറിയില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരിലാണ് ചുമ കടുത്ത വെല്ലുവിളിയാകുന്നത്.

സ്വയം ചികിത്സ പാടില്ല. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വേണം മരുന്ന് കഴിക്കാന്‍. വീര്യം കൂടിയ ആന്റിബയോട്ടിക്കുകള്‍ വൈറല്‍ ചുമക്ക് ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശ്വാസകോശത്തിലെ ചെറിയ അണുബാധയോ, നീര്‍ക്കെട്ടോ, വൈറല്‍ അണുബാധയോ പൂര്‍ണമായും പുറന്തള്ളാന്‍ ശരീരമെടുക്കുന്ന കാലതാമസവും ചുമക്ക് കാരണമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു.

 

Latest News