Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ മലയാളി വനിതകളുടെ സംഘാടനത്തിൽ പുരുഷ ഫുട്‌ബോൾ ടൂർണമെന്റ്

പെന്റിഫിന്റെ ആഭിമുഖ്യത്തിൽ ജിദ്ദയിൽ നടക്കുന്ന കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ  സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ. 

ജിദ്ദ-വനിതകളുടെ സംഘാടനത്തിൽ ജിദ്ദയിൽ പുരുഷ ഫുട്‌ബോൾ ടൂർണമെന്റ് വരുന്നു. പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറത്തിന്റെ (പെന്റിഫ്) ആഭിമുഖ്യത്തിലാണ് വനിതാ സംഘാടനത്തിൽ ദ്വിദിന സെവൻസ് ഫോട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. അകാലത്തിൽ പൊലിഞ്ഞുപോയ ആത്മമിത്രങ്ങളും ഫുട്‌ബോൾ താരങ്ങളുമായിരുന്ന കാദറിന്റെയും മുഹമ്മദാലിയുടെയും സ്മരണാർഥം 1961 മുതൽ പെരിന്തൽമണ്ണയിൽ നടത്തി വരുന്ന ടൂർണമെന്റിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കാദറലി സെവൻസ് ഫുട്‌ബോൾ ടൂർമെന്റിന്റെ 51ാം വാർഷികാഘോഷ ഭാഗമായും ആണ് ടൂർണമെന്റ്. കാദറും മുഹമ്മദാലിയും നാട്ടിലുള്ള ടൂർണമെന്റുകളിൽ മാത്രമല്ല, മുഹമ്മദൻസ് ഉൾപ്പടെയുള്ള ടീമുകൾക്കുവരെ ബൂട്ടണിഞ്ഞവരായിരുന്നു. ഇവരുടെ ഓർമക്കായി എല്ലാ വർഷവും അതിവിപുലമായി പെരിന്തൽമണ്ണയിൽ നടത്തി വരുന്ന ടൂർണമെന്റിന് നേതൃത്വം നൽകുന്ന കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റ് കമ്മിറ്റിയുടെ സഹകരണവും ടൂർണമെന്റിനുണ്ടെന്ന് സംഘാടക സമിതി അംഗങ്ങളായ ഡോ. ഇന്ദു, എൻജിനീയർ ജുനൈദ, ഷമീം ടീച്ചർ എന്നിവർ റുവൈസ് എൻകൺഫെർട്ട് അപ്പാർട്ട്‌മെന്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സൗദിയിലെ എല്ലാ മേഖലയിലും വനിതാ സാന്നിധ്യം ശക്തമായി വരുന്ന കാലഘട്ടത്തിൽ മലയാളി സമൂഹത്തിൽ നിന്നുള്ള വനിതകൾക്കും ഫുട്‌ബോൾ ഉൾപ്പടെയുള്ള കായിക, വിനോദ പരിപാടികളിൽ അവരുടെ പങ്കാളിത്തത്തിനു അവസരമൊരുക്കുകയെന്ന ലക്ഷ്യവുമായാണ് തങ്ങൾ ഈ രംഗത്തേക്ക് വന്നതെന്ന് അവർ വ്യക്തമാക്കി. ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരും കളിക്കാൻ ഇഷ്ടപ്പെടുന്നവരുമായി നിരവധി വനിതകൾ ജിദ്ദയിലുണ്ട്. അവർക്ക് പ്രോത്സാഹനം നൽകുകയെന്നതും ലക്ഷ്യമാണെന്ന് അവർ പറഞ്ഞു. ഫുട്‌ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ട് ജിദ്ദയിൽ വനിതകൾ പത്രസമ്മേളനം നടത്തുന്നത് ഇതാദ്യമാണ്. 

ജിദ്ദ ഖാലിദ് ബിൻ വലീദ് ബ്ലാസ്‌റ്റേഴ്‌സ് ഗ്രൗണ്ടിൽ ഫെബ്രുവരി 15,16 തിയതികളിലാണ് ജിദ്ദയിലെ പ്രഥമ കാദറലി സെവൻസ് ടൂർണമെന്റ് നടക്കുക. വരും വർഷങ്ങളിലും ടൂർണമെന്റ് തുടരും. ജിദ്ദയിലുള്ളവരുടെ ടീമുകളും നാട്ടിലുള്ള നാല് പ്രാദേശിക ടീമുകളും, അൽബഹ, യാമ്പു എന്നിവടങ്ങളിൽ നിന്നുള്ള ടീമുകളും ഉൾപ്പടെ 12 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. മിക്ക പ്രാദേശിക ടീമുകളും അവരുടെ കളിക്കാരെ നാട്ടിൽ നിന്നും കൊണ്ടു വരുന്നതിതിനാൽ കളികൾക്ക് ഉന്നത നിലവാരവും, വീറും വാശിയും ജനപങ്കാളിത്തവും ഏറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിദ്ദയിൽ ഇതാദ്യമായാണ് പ്രാദേശിക ടീമുകൾ ഒരു ടൂർണമെന്റിനു വേണ്ടി മാറ്റുരയ്ക്കുന്നതെന്ന് അവർ അവകാശപ്പെട്ടു. ആദ്യ ദിവസമായ ഫെബ്രുവരി 15ന്  നാലു മത്സരങ്ങളും  ഫൈനൽ അടക്കം മറ്റു മത്സരങ്ങൾ 16നുമായിരിക്കും നടക്കുക. ജേതാക്കൾക്ക് ട്രോഫിയും 5000 റിയാലും റണ്ണേഴ്‌സ് അപ്പിന് ട്രോഫിയും 3000 റിയാലും സമ്മാനമായി നൽകും. മത്സര നടത്തിപ്പിലും കാണികളിലും സ്ത്രീ പങ്കാളിത്തം പരമാവധി ഉണ്ടാക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തി വരികയാണെന്ന് അവർ പറഞ്ഞു. നാസർ ശാന്തപുരം, ലത്തീഫ് എൻകൺഫേർട്ട്, റീഗൽ മുജീബ്, അബ്ദുൽ മജീദ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 


 

Latest News