Sorry, you need to enable JavaScript to visit this website.

യുവാവിനെ തട്ടിക്കൊണ്ടുപോയി, യുവതിയോടൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിച്ചു, പണവും തട്ടി

ആലപ്പുഴ-  യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച കേസിലെ ഏഴു പ്രതികള്‍ അറസ്റ്റില്‍. ആലപ്പുഴ ആറാട്ടുവഴി സ്വദേശിയായ യുവാവിനെ കഴിഞ്ഞ 23ന് പുലര്‍ച്ചെ 2:30 മണിക്ക് ചേര്‍ത്തല റെയില്‍വേ സ്‌റ്റേഷന് മുന്‍വശത്ത് നിന്നു കാറില്‍ ബലമായി പിടിച്ചു വലിച്ചു കയറ്റി എറണാകുളം കാക്കനാട് ഭാഗത്ത്  കൊണ്ടുപോയി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി കൈവശം ഉണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും പിടിച്ചുപറിക്കുകയും രണ്ടാം പ്രതിയായ വനിതയുടെ കൂടെനിര്‍ത്തി വീഡിയോ ചിത്രീകരിക്കുകയും ചെയ്ത കേസിലാണ് ഏഴ് പേരെ ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തത്.
ആലുവ ചൂര്‍ണിക്കര പത്താം വാര്‍ഡില്‍ തായിക്കാട്ടുകര പഴയ പറമ്പ് വീട്ടില്‍ അബ്ദുല്‍ ജലീല്‍ (34) , കൊല്ലം കരുനാഗപ്പള്ളി ശിവ ഭവനം വീട്ടില്‍ കല്യാണി (20), ആലുവ ചൂര്‍ണിക്കര പഞ്ചായത്ത് പത്താം വാര്‍ഡില്‍ തായിക്കാട്ടുകര ബാര്യത്ത് വീട്ടില്‍ ജലാലുദ്ദീന്‍ (35), പാലക്കാട് വാണിയംകുളം കുന്നുംപറമ്പ് വീട്ടില്‍ മഞ്ജു (25), എറണാകുളം പള്ളുരുത്തി കല്ലുപുരയ്ക്കല്‍ വീട്ടില്‍ നിന്നും ആലുവ കുന്നത്തുകാരി ഷാജഹാന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അല്‍ത്താഫ് (29), ആലുവ ചൂര്‍ണിക്കര പത്താം വാര്‍ഡില്‍ തായിക്കാട്ടുകര മാഞ്ഞാലി വീട്ടില്‍ മുഹമ്മദ് റംഷാദ് (25), ആലുവ ചൂര്‍ണിക്കര പത്താം വാര്‍ഡില്‍ തായിക്കാട്ടുകര തച്ചാവള്ളത്ത് വീട്ടില്‍ ഫൈസല്‍ (32) എന്നിവരാണ് അറസ്റ്റിലായത്.
ചേര്‍ത്തല ഡിവൈഎസ്പി .കെ വി ബെന്നി, എസ് എച്ച് ഒ. വിനോദ് കുമാര്‍ ബിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയും അന്വേഷണം നടത്തിവരികയുമായിരുന്നു. തുടര്‍ന്ന്  ചേര്‍ത്തല പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ കെ പി, സീനിയര്‍ സി പി ഒ മാരായ സതീഷ് , ഗിരീഷ്,  അരുണ്‍കുമാര്‍,പ്രവീഷ് , സി പി ഒ മാരായ രഞ്ജിത്ത്,  പ്രതിഭ എന്നിവരടങ്ങിയ പ്രത്യേക  അന്വേഷണ സംഘം ഇന്നലെ എറണാകുളത്തു നിന്നാണ് പ്രതികളെ പിടികൂടിയത്. ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ചാര്‍ജ് വഹിക്കുന്ന ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ  പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Latest News