ന്യൂഡൽഹി - ക്രൂഡ് ഓയിലുമായി മംഗളൂരു തുറമുഖത്തേക്ക് തിരിച്ച ഇസ്രായിൽ ബന്ധമുള്ള കെമിക്കൽ ടാങ്കർ ഗുജറാത്ത് തീരത്ത് ഇറാൻ ആക്രമിച്ചതായി പെന്റഗൺ ആരോപണം. ഇത് ആദ്യമായാണ് കപ്പൽ ആക്രമിക്കപ്പെടുന്നതിൽ ഇറാന്റെ പങ്ക് പെന്റഗൺ പരസ്യമായി ആരോപിക്കുന്നത്. യു.എസ് നാവികസേനയുടെ കപ്പലുകളൊന്നും സമീപത്തുണ്ടായിരുന്നില്ലെന്നും പെന്റഗൺ പറഞ്ഞു.
ശനിയാഴ്ച്ച ഗുജറാത്തിലെ വെരാവൽ തീരത്ത് നിന്ന് 200 നേട്ടിക്കൽ മൈൽ ദൂരെ വെച്ച് ഇന്നലെ രാവിലെ പത്തിനുശേഷമായിരുന്നു ആക്രമണമെന്നും ആളപായം ഉണ്ടായിട്ടില്ലെന്നുമാണ് റിപോർട്ട്. ലൈബീരിയൻ കപ്പലായ എം.വി കെം പ്ലൂട്ടോയാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ഇന്ത്യൻ തീരത്തുനിന്ന് യു.എസിലേക്കുള്ള രണ്ട് ചരക്കുകപ്പലുകൾ ചെങ്കടൽ ഒഴിവാക്കി ആഫ്രിക്കൻ മുനമ്പിലൂടെ തിരിച്ചുവിടുകയായിരുന്നു.
ഒക്ടോബർ ഏഴിലെ ഹമാസ് പ്രത്യാക്രമണത്തിന് പിന്നാലെ ഇസ്രായിൽ ഗാസക്കു നേരെ തുടുരുന്ന അതിക്രൂരമായ മനുഷ്യക്കുരുതികൾ അവാസനിപ്പിക്കാത്തതിലുള്ള രോഷം കാരണം ചെങ്കടൽ പാതയിൽ യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ നടത്തുന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ആക്രമണമെന്നും പറയുന്നു. യു.എസ് സൈന്യം ഇപ്പോഴും കപ്പലുമായി ആശയവിനിമയം തുടരുന്നതായും റിപോർട്ടുകൾ വ്യക്തമാക്കി.
രണ്ട് മാസത്തിനിടെ ഇസ്രായിൽ ബന്ധമുള്ള കപ്പലുകൾക്കു നേരെ ചെങ്കടലിൽ യെമനിലെ ഹൂതികളുടെ ഡ്രോൺ ആക്രമണം വർധിച്ചിട്ടുണ്ട്. ചെങ്കടലിലെ ഹൂതി ആക്രമണം മൂലം ഇന്ത്യൻ സമുദ്രത്തിൽനിന്നും പടിഞ്ഞാറൻ യൂറോപ്പിലേക്കും തിരിച്ചും ചരക്കുമായി നീങ്ങുന്ന കപ്പലുകളുടെ പ്രധാന മാർഗമാണ് ഭീഷണിമൂലം വഴിമാറ്റാൻ ലോകരാഷ്ട്രങ്ങൾ നിർബന്ധിതരാവുന്നത്.