Sorry, you need to enable JavaScript to visit this website.

സ്ത്രീകള്‍ മരിച്ചാല്‍ മാത്രം വാര്‍ത്തയാകുന്നു, ഇത് അനീതി-പുരുഷ സംഘടന

തിരുവനന്തപുരം- തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഡോ. റുവൈസിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിനു പിന്നാലെ റുവൈസിനെ സസ്‌പെന്‍ഷനും തേടിയെത്തിയിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് കേസിലെ പ്രതിയായ റുവൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ പോയ ഇയാളെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. അതേസമയം റുവൈസിനെതിരെയുള്ള നടപടികളുടെ അടിസ്ഥാനത്തില്‍ വിമര്‍ശനവുമായി ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ രംഗത്തെത്തി. സ്ത്രീകളുടെ മരണം മാത്രമേ വാര്‍ത്തയാകുന്നുള്ളു എന്നും പുരുഷന്‍മാര്‍ സ്ത്രീകളുടെ പീഡനം മൂലം മരണപ്പെടുന്ന സംഭവങ്ങളില്‍ യാതൊരു വിധ അന്വേഷണവും നടക്കുന്നില്ലെന്നും ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ സെക്രട്ടറി വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ മരിക്കുമ്പോള്‍ മാത്രമേ വാര്‍ത്തയാവുകയും ചര്‍ച്ചയാവുകയും ചെയ്യുന്നുള്ളു. ഇത് മരണപ്പെട്ടത് വിവാഹം കഴിയാത്ത ഒരു പെണ്‍കുട്ടി. അവരുടെ മരണത്തിന് പിന്നില്‍ മാനസിക പീഡനമാണോ മറ്റെന്തെങ്കിലും വസ്തുതകളാണ് എന്നുള്ളത് അന്വേഷിച്ചു മനസ്സിലാക്കേണ്ടതാണ്. കൊല്ലത്ത് ഒരു പട്ടാളക്കാരന്‍ മരിച്ചിരുന്നു. ഒരു രീതിയിലും ഭാര്യ സമാധാനം കൊടുക്കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്. അവരുടേത് പ്രണയ വിവാഹമായിരുന്നു എന്നു കൂടി ഓര്‍ക്കണം. ഇക്കാര്യം മാധ്യമങ്ങളിലും മറ്റും ചര്‍ച്ചാവുകയുണ്ടായില്ല. പൊലീസിന് കേസെടുക്കാനും അന്വേഷണം നടത്താനും ബുദ്ധിമുട്ടായിരുന്നു. മെന്‍സ് അസോസിയേഷനില്‍ വിളിച്ചതിനു ശേഷമാണ് പോലീസ് ആ പെണ്‍കുട്ടിയുടെ വീട്ടില്‍ പോകാനും അന്വേഷിക്കാനും തയ്യാറായതെന്നും വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ ആരോപിച്ചു.
സ്ത്രീകള്‍ പീഡനം അനുഭവിക്കുന്നുണ്ടെങ്കില്‍ അത് അന്വേഷിക്കുകയും കുറ്റക്കാരെ കണ്ടെത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്. അതുപോലെ നിരവധി പുരുഷന്മാരും പീഡനം അനുഭവിക്കുന്നുണ്ട്. പലരും ആത്മഹത്യ ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങളും പോലീസ് അന്വേഷിക്കാന്‍ തയ്യാറാവുകയും കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങി നല്‍കുകയും ചെയ്യണമെന്നാണ് പുരുഷ സംഘടനയ്ക്ക് പറയാനുള്ളതെന്നും വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ വ്യക്തമാക്കി.

Latest News