Sorry, you need to enable JavaScript to visit this website.

'കുട്ടികളല്ല, അധ്യാപകരാണ് സംസാരിക്കുന്നത്'; ആരോട് പറയാനെന്ന് ചോദിച്ച് സ്പീക്കർ പ്രസംഗം നിർത്തി

(പേരാമ്പ്ര) കോഴിക്കോട് - കുട്ടികൾക്കും സമൂഹത്തിനും മാതൃകയാകേണ്ട അധ്യാപകർക്കുനേരെ വിമർശവുമായി സ്പീക്കർ എ.എൻ ഷംസീർ. കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് സ്പീക്കറുടെ വിമർശം.
 കുട്ടികളെല്ലാം പ്രസംഗം ശാന്തമായി കേൾക്കുമ്പോൾ ആളുകളെല്ലാം അവിടെ കിസ പറയുകയാണ്. പിന്നെ, ഞാൻ ആരോട് പ്രസംഗിക്കാനാണെന്ന വിമർശത്തോടെയാണ് സ്പീക്കർ കലോത്സവ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ച് മടങ്ങിയത്. 
 കുട്ടികളിൽ അച്ചടക്കബോധം വളർത്താൻ അധ്യാപകർ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. നാലുമണിക്ക് ബെല്ലടിച്ച് ദേശീയഗാനത്തിന് മുമ്പ് സ്‌കൂൾ കുട്ടികളേക്കാൾ മുമ്പിൽ അധ്യാപകർ ഓടുന്ന സാഹചര്യം ഉണ്ടാകരുതെന്നു പറഞ്ഞ സ്പീക്കർ, ഗാന്ധിജിയുടെ കണ്ണട വേണം, പക്ഷേ ആദർശം വേണ്ടെന്ന നിലപാടാണെന്ന് കേന്ദ്ര സർക്കാർ നയങ്ങളെ ചൂണ്ടിക്കാട്ടി വിമർശിച്ചു.
 ജാതിയുടെയും മതത്തിന്റെയും പേരിൽ കലഹിക്കാൻ പ്രേരിപ്പിക്കുന്നവരെ തിരിച്ചറിയണം. ഇന്ത്യൻ ദേശീയതയ്ക്ക് പകരം വംശീയതയെ പ്രതിഷ്ഠിക്കുകയാണ്. ഇസ്രായിലിൽ ജൂത ദേശീയത, ഇറാനിൽ ഷിയാ മുസ്‌ലിം, തുർക്കിയിൽ സുന്നി മുസ്‌ലിം എന്നെഴുതുന്നതുപോലെ ഇന്ത്യയിൽ ഹിന്ദുദേശീയത എന്നാക്കാനാണ് ശ്രമം നടക്കുന്നത്. രാജ്യം വംശീയ ജനാധിപത്യമെന്ന അപകടകരമായ സാഹചര്യത്തിലേക്ക് പോകുകയാണ്. പാഠപുസ്തകങ്ങളിൽനിന്ന് ഗാന്ധിജിയെയും മൗലാനാ അബുൾകലാം ആസാദിനെയും വെട്ടുകയാണ്. ഗാന്ധിജിയെയും ആസാദിനെയും പുതുതലമുറ പഠിക്കേണ്ടതില്ലെന്നാണ് അവരുടെ തീരുമാനം. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ പഠിക്കേണ്ടെന്ന് തിട്ടൂരമിറക്കുകയാണെന്നും സ്പീക്കർ പ്രസംഗത്തിനിടെ വ്യക്തമാക്കി.
 'ശരിക്ക്, കുട്ടികൾ പ്രസംഗം ശ്രദ്ധിക്കുന്നുണ്ട്, അധ്യാപകരാണ് ശ്രദ്ധിക്കാത്തത്. സ്പീക്കർ പ്രസംഗിക്കുമ്പോൾ അധ്യാപകർ സംസാരിക്കുകയാണ്. പിന്നെ എന്ത് പ്രസംഗിക്കാനാണ്. ആരോട് പറയാനാണ്. ഇപ്പോൾ ചെയ്യാൻ പറ്റുന്നത് ഞാൻ പ്രസംഗം ചുരുക്കുകയാണ്. അതിനാൽ അവസാനിപ്പിക്കുന്നു. കുട്ടികൾ വീറും വാശിയോടെയും കലോത്സവത്തിൽ മാറ്റുരക്കുക, എന്നാശംസിക്കുന്നു' ഇതായിരുന്നു സ്പീക്കറുടെ വാക്കുകൾ.

Latest News