Sorry, you need to enable JavaScript to visit this website.

ദുർഘട പാതകൾ താണ്ടിയും നിയമലംഘകർക്കായുള്ള പരിശോധന; സൗദിയിൽ ഒരാഴ്ചക്കിടെ 17,000 ലേറെ അറസ്റ്റ്

ദക്ഷിണ സൗദിയിലെ ദുർഘടമായ അതിർത്തി പ്രദേശത്ത് നുഴഞ്ഞുകയറ്റക്കാർക്കു വേണ്ടി സുരക്ഷാ സൈനികർ റെയ്ഡ് നടത്തുന്നു.

ജിദ്ദ - വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ ഒരാഴ്ചക്കിടെ നടത്തിയ റെയ്ഡുകളിൽ 17,000 ലേറെ നിയമ ലംഘകർ പിടിയിലായി. ഈ മാസം 16 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ 10,856 ഇഖാമ നിയമ ലംഘകരും 3,934 നുഴഞ്ഞുകയറ്റക്കാരും 2,673 തൊഴിൽ നിയമ ലംഘകരും അടക്കം ആകെ 17,463 പേരാണ് പിടിയിലായത്. ഇക്കാലയളവിൽ അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 773 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തിൽ 44 ശതമാനം യെമനികളും 45 ശതമാനം എത്യോപ്യക്കാരും 11 ശതമാനം മറ്റു രാജ്യക്കാരുമാണ്. ദക്ഷിണ സൗദിയിലെ ദുർഘടമായ അതിർത്തി പ്രദേശത്ത് നുഴഞ്ഞുകയറ്റക്കാർക്കു വേണ്ടി സുരക്ഷാ സൈനികർ റെയ്ഡ് നടത്തി. 

ഒരാഴ്ചക്കിടെ അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 54 പേരും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും ജോലിയും അഭയവും യാത്രാ സൗകര്യവും നൽകിയ 11 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 50,699 പേർക്കെതിരെ നിലവിൽ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണ്. ഇക്കൂട്ടത്തിൽ 6,608 പേർ വനിതകളും 44,091 പേർ പുരുഷന്മാരുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 44,651 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാൻ വിദേശ രാജ്യങ്ങളുടെ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിക്കുന്നു. 1,617 പേർക്ക് മടക്കയാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും നടപടികൾ സ്വീകരിക്കുന്നു. ഒരാഴ്ചക്കിടെ സൗദിയിൽ നിന്ന് 10,197 നിയമ ലംഘകരെ നാടുകടത്തുകയും ചെയ്തു. 
നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് പ്രവേശിക്കാൻ സഹായിക്കുന്നവർക്കും അതിർത്തി സുരക്ഷാ നിയമം ലംഘിക്കുന്നവർക്ക് സൗദി അറേബ്യക്കകത്ത് താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നൽകുന്നവർക്കും പതിനഞ്ചു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നുഴഞ്ഞുകയറ്റക്കാർക്ക് താമസസൗകര്യം നൽകാൻ ഉപയോഗിക്കുന്ന പാർപ്പിടങ്ങളും യാത്രാ സൗകര്യം നൽകാൻ ഉപയോഗിക്കുന്ന വാഹനങ്ങളും കണ്ടുകെട്ടുകയും ചെയ്യും. ഇഖാമ, തൊഴിൽ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും ഇത്തരക്കാർക്ക് സഹായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നവവരെയും കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999, 996 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

Latest News