Sorry, you need to enable JavaScript to visit this website.

പിണറായിയുടേത് മെഗാ പി.ആർ പരിപാടി; ശിവശങ്കറല്ല മുഖ്യമന്ത്രിയാണ് ജയിലിൽ കിടക്കേണ്ടതെന്നും വി.എം സുധീരൻ 

കോഴിക്കോട് - നവകേരള സദസ് പിണറായി സർക്കാറിന്റെ മെഗാ പി.ആർ പരിപാടിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ വി.എം സുധീരൻ പറഞ്ഞു. നവകേരള യാത്ര ജനങ്ങൾക്ക് പുതിയ ബാധ്യതയാണെന്നും ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
 ജനപിന്തുണ നഷ്ടപ്പെട്ടവെന്ന് ഇടതുപക്ഷത്തിന് ബോധ്യമായിരിക്കുന്നു. ആ കൈപ്പേറിയ സത്യം അവർക്ക് ബോധ്യമായതിനാലാണ് അവർ പി.ആർ വർക്കിന് ഇറങ്ങി പുറപ്പെട്ടത്. ഏഴര ലക്ഷത്തോളം ഫയൽ കെട്ടിക്കിടക്കുമ്പോഴാണ് സെക്രട്ടേറിയറ്റ് ശൂന്യമാക്കി മന്ത്രിമാർ പി.ആർ വർക്കിന് ഇറങ്ങിയത്. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളിൽ പരിഹാരമില്ലെന്നും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ജയിലിൽ കിടക്കേണ്ടതിന് പകരം മുഖ്യമന്ത്രിയാണ് ജയിലിൽ കിടക്കേണ്ടിയിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 ക്ഷേമ പെൻഷൻ മുഴുവൻ ഉടൻ കൊടുത്തു തീർക്കുകയാണ് വേണ്ടത്. നെല്ല് സംഭരണത്തിന് കർഷകർക്ക് പണം കിട്ടുന്നില്ല. സ്‌കൂൾ കുട്ടികൾക്ക് നേരെ ചൊവ്വേ ഉച്ച ഭക്ഷണം നൽകുന്നില്ല. സർക്കാരിന് ശ്രദ്ധ കേരളത്തിൽ മദ്യ വ്യാപനം നടത്തുന്നതിൽ മാത്രമാണ്. മയക്കുമരുന്നും വ്യാപിക്കുകയാണ്. പെൺകുട്ടികൾ ഉൾപ്പെടെ മയക്കുമരുന്നിന് അടിമകളാകുകയാണ്. ആലുവയിൽ അഞ്ചുവയസ്സായ കൂട്ടിയെ പീഡിപ്പിച്ച് കൊന്ന കുറ്റവാളി ലഹരിക്ക് അടിമയാണ്. കുറ്റകൃത്യം, ആത്മഹത്യ, റോഡപകടം എല്ലാം കൂടി സർക്കാർ കേരളത്തെ സാമൂഹ്യ ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest News