Sorry, you need to enable JavaScript to visit this website.

യുപിയില്‍ വ്യവസായിയുടെ വീട് കൊള്ളയടിച്ചു,  ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ലഖ്‌നൗ-ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയില്‍ ഒരു വ്യവസായിയുടെ വീട് കൊള്ളയടിച്ച ശേഷം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. അമ്മയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം ഡോക്ടറെ കാണാന്‍ പുറത്ത് പോയ സമയത്താണ് ഇയാളുടെ വീട്ടില്‍ ഒരു സംഘം കവര്‍ച്ച നടത്തിയത്. മദ്യലഹരിയിലായിരുന്ന കവര്‍ച്ചക്കാര്‍ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്യുകയും ശരീരത്തില്‍ സിഗരറ്റ് ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചതായും വ്യവസായി ആരോപിച്ചു.
കൂടാതെ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍, രണ്ട് കിലോ വെള്ളി സാധനങ്ങള്‍, ഒന്നര ലക്ഷം രൂപ, സ്‌കൂട്ടര്‍, എല്‍ഇഡി ടിവി എന്നിവയും ഇവര്‍ മോഷ്ടിച്ചതായി വ്യവസായി പോലീസിനോട് പറഞ്ഞു. വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാരകളുടെയും മുറികളുടെയും പൂട്ടുകളാണ് മോഷ്ടാക്കള്‍ തകര്‍ത്തത്. സംഭവം ആദ്യം പോലീസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചെന്നും മാധ്യമങ്ങളില്‍ വന്നതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഇയാള്‍ ആരോപിച്ചു.
ഒക്ടോബര്‍ 19നും കവര്‍ച്ച നടന്നതായി വ്യവസായി അവകാശപ്പെട്ടു. അന്ന് കവര്‍ച്ചക്കാര്‍ ഇയാളെ ബന്ദിയാക്കിയശേഷം 80,000 രൂപ അപഹരിച്ചതായാണ് പറയുന്നത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതായും കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അവര്‍ ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒക്ടോബര്‍ 19ലെ സംഭവത്തില്‍ പരാതി രജിസ്റ്റര്‍ ചെയ്യുന്നതിനുപകരം വ്യവസായിക്ക് ഉറപ്പുനല്‍കുക മാത്രമാണ് ചെയ്തതെന്നും സ്റ്റേഷന്‍ ഇന്‍ചാര്‍ജ് വികാസ് കുമാര്‍ അനാസ്ഥകാട്ടിയെന്നും പോലീസ് സൂപ്രണ്ട് നീരജ് ജദൗണ്‍ പറഞ്ഞു.കൂട്ടബലാത്സംഗം, കവര്‍ച്ച തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

Latest News