Sorry, you need to enable JavaScript to visit this website.

കോലി അന്ന് പറഞ്ഞത്...

വിരാട് കോലിയുടെ നാലാം ഏകദിന ക്രിക്കറ്റ് ലോകകപ്പാണ്  ഇത്. 2011 ലെ ലോകകപ്പിലാണ് കോലിയുടെ അരങ്ങേറ്റം. ഇന്ത്യ കിരീടം നേടിയ ആ ലോകകപ്പിൽ ഒമ്പത് മത്സരങ്ങളിലും കളിച്ചു. ഒരു സെഞ്ചുറിയും ഒരു അർധ ശതകവുമുൾപ്പെടെ 282 റൺസ് നേടി. ബംഗ്ലാദേശിനെതിരായ ആദ്യ കളിയിലായിരുന്നു സെഞ്ചുറി. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറിയടിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനായി. ഫൈനലിൽ ഏഴോവറാവുമ്പോഴേക്കും ഓപണർമാരെ നഷ്ടപ്പെട്ട ശേഷം ഗൗതം ഗംഭീറുമൊത്ത് 83 റൺസ് കൂട്ടുകെട്ടുണ്ടാക്കി 35 റൺസ് നേടി. നാലാം ലോകകപ്പിൽ കഴിഞ്ഞയാഴ്ച സചിൻ ടെണ്ടുൽക്കറുടെ 49 ഏകദിന സെഞ്ചുറികളുടെ റെക്കോർഡിനൊപ്പമെത്തി. ആദ്യ ലോകകപ്പിന് മുമ്പ് കോലി നൽകിയ അഭിമുഖമാണ് ഇത്. 2006 ൽ അന്തരിച്ച പിതാവിനെക്കുറിച്ചും സചിൻ ടെണ്ടുൽക്കറുമൊത്ത് കളിക്കുന്നതിനെക്കുറിച്ചുമൊക്കെ കോലി ഈ അഭിമുഖത്തിൽ പരാമർശിക്കുന്നു. 

ചോ: ആദ്യ ലോകകപ്പ് കളിക്കാനൊരുങ്ങുമ്പോൾ എന്തു തോന്നുന്നു?
കോലി: വലിയ ആത്മവിശ്വാസമുണ്ട്. ആത്മവിശ്വാസമാണ് എന്നെ പല പ്രതിസന്ധികളും തരണം ചെയ്യാൻ സഹായിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം കഴിവിലുള്ള വിശ്വാസം സ്വയം ഉണ്ടാവുന്നതാണ്. അതിനായി പ്രത്യേക പരിശ്രമമൊന്നും വേണ്ട. 

ചോ: പ്ലേയിംഗ് ഇലവനിൽ എത്താനാവുമെന്ന് കരുതുന്നുണ്ടോ?
കോലി: എനിക്ക് അപൂർവം അവസരങ്ങളേ കിട്ടൂ എന്ന് ബോധ്യമുണ്ട്. കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാ ഒരുക്കവും നടത്തുന്നുണ്ട്. 
പ്ലേയിംഗ് ഇലവനിലുള്ള ആർക്കെങ്കിലും കളിക്കാനാവാതെ വരുമ്പോഴാണ് അവസരം കിട്ടുക. അപ്പോൾ ഒരുങ്ങാനുള്ള സമയമുണ്ടാവില്ല. അതിനാൽ എപ്പോഴും തയാറെടുപ്പ് വേണം. ചില കാര്യങ്ങൾ എന്റെ മനസ്സിലുണ്ട്. അവസരം കിട്ടുകയാണെങ്കിൽ അത് കൈവിട്ടു പോകാതിരിക്കാൻ എല്ലാ ശ്രമവും നടത്തും. 

ചോ: ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നത്. 
ലോകകപ്പിൽ താങ്കളുടെ അരങ്ങേറ്റമാണ്.
കോലി: എനിക്കു മാത്രമല്ല, ടീമിന് മുഴുവൻ ഇത് വലിയ അവസരമാണ്. സ്വന്തം കാണികൾക്കു മുന്നിലാണ് ഈ ലോകകപ്പ് കളിക്കുന്നത്. അത് കൂടുതൽ സമ്മർദമുണ്ടാക്കുമെന്നറിയാം. എങ്കിലും അതിന്റെ ആഹ്ലാദം മറ്റൊരു തലത്തിലാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് ബാല്യകാല സ്വപ്‌നത്തിന്റെ സാക്ഷാൽക്കാരമാണ്. പതിനഞ്ചംഗ ടീമിലെത്തിയതിൽ തന്നെ വലിയ അഭിമാനമുണ്ട്. എന്റെ വികാരം പറഞ്ഞറിയിക്കാനാവില്ല. എല്ലാവരുടെയും പിന്തുണയും പ്രാർഥനയും ആശംസകളും അഭ്യർഥിക്കുകയാണ്. ഞങ്ങൾ കിരീടം നേടിയില്ലെങ്കിലും രോഷാകുലരാവരുത് എന്ന് ഓർമപ്പെടുത്തുകയാണ്. ജയവും തോൽവിയും കളിയുടെ ഭാഗമാണ്. ലോകകപ്പ് നേടാൻ അൽപം ഭാഗ്യവും വേണം. 

ചോ: ഓരോ സ്ഥാനത്തിനും ടീമിൽ മത്സരമുണ്ടല്ലോ?
കോലി: അത് നല്ല കാര്യമായാണ് കരുതുന്നത്. പ്രത്യേക സാഹചര്യത്തിൽ ഒരു ബാറ്റർക്ക് കളിക്കാനാവുന്നില്ലെങ്കിൽ അത് ടീമിനെ ബാധിക്കരുത്. എനിക്ക് അവസരം കിട്ടുകയാണെങ്കിൽ ഞാൻ പൂർണമായും ഒരുങ്ങി നിൽക്കുന്നുണ്ടാവും. അതേസമയം എല്ലാവരും കളിക്കാൻ ലഭ്യമാണെങ്കിൽ എനിക്ക് മൂന്നാം നമ്പർ ബാറ്റിംഗ് സ്ഥാനത്ത് തുടരാനാവണമെന്നില്ല. ഏത് പ്ലേയിംഗ് ഇലവനാണ് വേണ്ടതെന്ന് ടീം മാനേജ്‌മെന്റാണ് തീരുമാനിക്കുക. 

ചോ: സചിൻ ടെണ്ടുൽക്കർക്കൊപ്പം ലോകകപ്പ് കളിക്കുന്നതിനെക്കുറിച്ച്..
കോലി: ലോകകപ്പിൽ മാത്രമല്ല, ഇന്ത്യൻ ടീമിലെത്തിയതു മുതൽ സചിൻ പാജിക്കൊപ്പം കളിക്കുന്നത് ആസ്വദിക്കുകയാണ്. എനിക്കത് വല്ലാത്ത വികാരമാണ്, സീനിയർ കളിക്കാർക്കൊപ്പം കളിക്കുന്നതും സംസാരിക്കുന്നതും എല്ലാം. അവരുടെയൊക്കെ കളി കണ്ടാണ് ഞാൻ വളർന്നത്. എനിക്ക് പ്രചോദനം പകർന്ന കളിക്കാരാണ് ഇവർ. 

ചോ: പിതാവിന്റെ അസാന്നിധ്യത്തെക്കുറിച്ച്?
കോലി: എനിക്ക് മാറ്റാനാവാത്ത കാര്യമാണ് അത്. പിതാവിന്റെ അസാന്നിധ്യം. ലോകകപ്പ് ടീമിൽ എന്റെ പേര് വന്നതു മുതൽ അത് കാണാൻ അച്ഛനില്ലല്ലോ എന്ന സങ്കടമാണ്. എങ്കിലും ആ വേദന മറന്ന് ഞാൻ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. 

Latest News