Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ പകര്‍ച്ചപ്പനി പടരുന്നു,  പ്രത്യേക ജാഗ്രത അനിവാര്യം

തിരുവനന്തപുരം-  സംസ്ഥാനത്ത് പകര്‍ച്ചപ്പനിയുടെ വ്യാപന തോത് ഉയരുന്നു. തിരുവനന്തപുരത്ത് ഒരു ഡെങ്കു മരണം കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. പനി കണക്ക് ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്. പ്രായമാകത്തവരിലും മറ്റ് രോഗങ്ങളില്ലാത്തവരിലും പോലും അപകടകരമാകാം എന്നതിനാല്‍ ഡെങ്കുവില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.സെപ്റ്റംബറില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 1697 സെങ്കു കേസുകളാണ്. മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. 210 എലിപ്പനി കേസുകളും, ആറ് മരണവുമാണ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം ഇതുവരെ 1370 ഡെങ്കുകേസുകളും 292 എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. പനി ബാധിച്ചുള്ള മരണം കൂടി. അഞ്ച് പേര്‍ ഡെങ്കുപ്പനി ബാധിച്ചും, 12 പേര്‍ എലിപ്പനി ബാധിച്ചും മരിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഡെങ്കു ബാധിച്ച് 27കാരി മരിച്ചിരുന്നു. അതിന് മുമ്പ് ആറ് വയസുകാരിയുടെയും 27കാരന്റെയും മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പത്ത് ദിവസത്തിനിടെ മൂന്ന് മരണമാണ് തിരുവനന്തപുരം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രായമാകാത്തവരിലും മറ്റ് രോഗാവസ്ഥകളില്ലാത്തവരില്‍ പോലും ഡെങ്കു അപകടകാരിയാവുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരിക്കല്‍ ഡെങ്കുബാധയുണ്ടായതിന് ശേഷം വീണ്ടും വൈറസ് ബാധയുണ്ടാകുന്നതും സ്ഥിതി ഗുരുതരമാകും. ഇടവിട്ടുള്ള മഴയ്ക്കൊപ്പം പലയിടത്തും വെള്ളക്കെട്ടുണ്ടായതും പകര്‍ച്ച പനി ഉയരാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രോഗികളുടെ എണ്ണം ഉയര്‍ന്നു. എങ്കിലും നിലവില്‍ ഗുരുതര സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് നാളെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുന്നത്.

Latest News