Sorry, you need to enable JavaScript to visit this website.

സിപിഎം നേതാക്കൾ നുണ പറയുന്ന ഫാക്ടറിയായി മാറി - കെ.കെ രമ

തൃശൂർ -  നുണ പറയുന്ന ഒരു ഫാക്ടറി ആയി സിപിഎം എന്ന സംഘടനയുടെ നേതാക്കൾ മാറിയതായി കെ കെ രമ എംഎൽഎ . കരുവന്നൂർ ബാങ്ക് തട്ടിപ്പും സഹകരണ മേഖലയിലെ ജനാധിപത്യ അട്ടിമറിയും എന്ന വിഷയത്തിൽ ആർഎംപി ജില്ലാ കമ്മിറ്റി മാപ്രാണം സെന്ററിൽ സംഘടിപ്പിച്ച സഹകാരി സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പണം നൽകി കൊണ്ടിരിക്കുന്നുണ്ടെന്നും ആർക്കും പരാതികൾ ഇല്ലെന്നുമാണ് വകുപ്പ് മന്ത്രി നിയമസഭയിൽ പറയുന്നത്. ബാങ്കിൽ ചില ക്രമക്കേടുകൾ മാത്രമാണ് നടന്നിരിക്കുന്നതെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. ബാങ്കിൽ എത്തിയ സാധാരണക്കാരുടെ നിക്ഷേപങ്ങൾ അടിച്ച് മാറ്റി മറ്റുളളവരുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കുന്ന തരത്തിലുള്ള കൊള്ളയാണ് ബാങ്കിൽ നടന്നത്. 90,000 രൂപ വാർഷിക വരുമാനം മാത്രമുള്ള അരവിന്ദാക്ഷൻ എന്ന കൗൺസിലറുടെ പേരിൽ 45 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നാണ് ഇഡി റിപ്പോർട്ടിൽ ഉള്ളത്. 2017 മുതൽ ബാങ്കിൽ നടന്ന ക്രമക്കേടുകളും തട്ടിപ്പുകളും അറിഞ്ഞിട്ടും ഇതിന് പിന്തുണ നൽകുകയും പങ്ക് പറ്റുകയുമാണ് സിപിഎമ്മിന്റെ നേത്യത്വത്തിൽ ഉള്ളവർ ചെയ്തത്. തട്ടിപ്പുകൾ കണ്ട് പിടിച്ച ഇഡിക്ക് എതിരെ സമരം ചെയ്യുകയാണ് സിപിഎം ഇപ്പോൾ . സഹകരണ മേഖലയെ നശിപ്പിപ്പിച്ചത് സിപിഎം തന്നെയാണെന്ന് കെ കെ രമ എം എൽ എ പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് ടി എൽ സന്തോഷ്, ടി ജെ മോൻസി , ഭഗത് സിംഗ് എന്നിവരും പ്രസംഗിച്ചു.

Latest News