Sorry, you need to enable JavaScript to visit this website.

സൗദിയിൽ അനുമതിയില്ലാതെ ഹംപുകൾ സ്ഥാപിച്ചാൽ 10,000 റിയാൽ പിഴ

ജിദ്ദ - ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അനുമതിയില്ലാതെ റോഡുകളിൽ ഹംപുകൾ സ്ഥാപിക്കുന്നതിന് 10,000 റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പൽ, ഗ്രാമ, പാർപ്പിട മന്ത്രാലയം വ്യക്തമാക്കി. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തും. വാഹനങ്ങളുടെ വേഗം കുറക്കാൻ വേണ്ടി സ്ഥാപിക്കുന്ന ഹംപുകൾ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെ നീക്കം ചെയ്താൽ 5,000 റിയാൽ പിഴ ലഭിക്കും. ഹംപുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാത്തതിന് 3,000 റിയാലാണ് പിഴ ലഭിക്കുക. 
ഫുട്പാത്തുകൾ ഏതെങ്കിലും രീതിയിൽ നശിപ്പിക്കുന്നവർക്ക് 5,000 റിയാൽ പിഴ ലഭിക്കും. ട്രാക്ക് മാറ്റാൻ വേണ്ടി ഫുട്പാത്തിനു മുകളിൽ ടാർ ചെയ്യുന്നതിന് 5,000 റിയാലാണ് പിഴ ചുമത്തുക. ഫുട്പാത്തിലും ടാർ റോഡിലും വെച്ച് സിമന്റ് കൂട്ടുന്നതിന് 10,000 റിയാൽ പിഴ ലഭിക്കും. ഏതു നിയമ ലംഘനവും ആവർത്തിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തും. റോഡുകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കുള്ള പരിഷ്‌കരിച്ച പിഴകൾ രണ്ടാഴ്ച മുമ്പു മുതൽ മുനിസിപ്പൽ, ഗ്രാമ, പാർപ്പിട കാര്യ മന്ത്രാലയം നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങൾക്കുള്ള പരിഷ്‌കരിച്ച പിഴകൾ രണ്ടാഴ്ചക്കു ശേഷം നിലവിൽവരും. 
സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെ നഗരസഭകളെയും ബലദിയകളെയും അഞ്ചായി തരംതിരിച്ചാണ് നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ നിർണയിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഒരേ നിയമ ലംഘനത്തിന് വൻനഗരങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഏറ്റവും ഉയർന്ന തുകയും ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഏറ്റവും കുറഞ്ഞ തുകയുമാണ് പിഴ ചുമത്തുക. തൊഴിലാളികളുടെ മോശം വ്യക്തിശുചിത്വത്തിന് ഒന്നാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 1,000 റിയാൽ, രണ്ടാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 800 റിയാൽ, മൂന്നാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 600 റിയാൽ, നാലാം വിഭാഗത്തൽ പെട്ട നഗരങ്ങളിൽ 400 റിയാൽ, അഞ്ചാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 200 റിയാൽ എിങ്ങിനെയാണ് സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തുക. കൈയുറകൾ ധരിക്കാത്തതിനും ശിരസ്സിലെ മുടി മറക്കാത്തതിനും മാസ്‌ക് ധരിക്കാത്തതിനും യൂനിഫോം ധരിക്കാത്തതിനും ജോലിയുടെ സ്വഭാവമനുസരിച്ച് വാച്ചുകളും കൈകളിൽ ആഭരണങ്ങളും ധരിക്കാൻ പാടില്ലാത്തവർ ജോലിക്കിടെ ഇവ ധരിക്കുന്നതിനും ഇതേ തുകയാണ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുക. 
സ്ഥാപനത്തിനകത്ത് കിടുറങ്ങൽ, ജോലിക്കിടെ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ വെച്ച് ഭക്ഷണം കഴിക്കൽ, തൊഴിലാളികളുടെ വ്യക്തിപരമായ വസ്തുക്കൾ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കൽ എന്നീ നിയമ ലംഘനങ്ങൾക്കും ഇതേ തുക പിഴ ലഭിക്കും. നിരോധിത സ്ഥലങ്ങളിൽ തൊഴിലാളികൾ പുകവലിക്കുന്നതിന് എല്ലാ വിഭാഗത്തിൽ പെട്ട നഗരങ്ങളിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 200 റിയാൽ തോതിലാണ് പിഴ ചുമത്തുക. 
രോഗലക്ഷണങ്ങളുള്ള തൊഴിലാളികളും മുറിവുകളുള്ള തൊഴിലാളികളും ചർമത്തിൽ കുമിളകളുള്ള തൊഴിലാളികളും ജോലി ചെയ്യുന്നതായി കണ്ടെത്തിയാലും ജോലിക്കിടെ മൂക്കിലും വായിലും വിരലിടൽ, തുപ്പൽ പോയ തെറ്റായ ആരോഗ്യ ശീലങ്ങൾ തൊഴിലാളികൾ കാണിച്ചാലും  2,000 റിയാൽ, 1,600 റിയാൽ, 1,200 റിയാൽ, 800 റിയാൽ, 400 റിയാൽ എന്നിങ്ങിനെ നഗരങ്ങളുടെ വലിപ്പ വ്യത്യാസത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തും. 

Latest News