Sorry, you need to enable JavaScript to visit this website.

ഇന്ന് നിശബ്ദ പ്രചാരണം, പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് നാളെ; ഏഴ് സ്ഥാനാര്‍ഥികള്‍

കോട്ടയം-പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ. ഇന്നലെ വൈകീട്ട് ആറ് മണിയോടെ പരസ്യ പ്രചാരണം ആവേശം നിറച്ച കൊട്ടിക്കലാശത്തോടെ സമാപിച്ചു. ഇന്ന് നിശബ്ദ പ്രചാരണമാണ്. നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. 
വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ ഏഴ് മുതല്‍ കോട്ടയം ബസേലിയോസ് കോളജില്‍ ആരംഭിച്ചു. പോളിങ് ഉദ്യോഗസ്ഥരെ സ്‌ട്രോങ് റൂം പ്രവര്‍ത്തിക്കുന്ന ബസേലിയോസ് കോളജില്‍ നിന്നു പോളിങ് ബൂത്തുകളില്‍ എത്തിക്കുന്നതിനായി 54 വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 228 വീതം കണ്‍ട്രോള്‍, ബാലറ്റ് യൂനിറ്റുകളും വിവി പാറ്റുകളുമാണ് തയ്യാറാക്കായിട്ടുള്ളത്. ഇവ കൂടാതെ 19 വിവി പാറ്റുകള്‍ ആധികമായും കരുതിയിട്ടുണ്ട്. 
90,281 സ്ത്രീകളും 86,132 പുരുഷന്‍മാരും നാല് ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരുമടക്കം മണ്ഡലത്തില്‍ ആകെ 1,76,417 വോട്ടര്‍മാരാണുള്ളത്. പുതിയ വോട്ടര്‍മാരുടെ എണ്ണം 957ആണ്. വോട്ടെടുപ്പ് നടക്കുന്നതിനാല്‍ നാളെ പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിലുള്ള സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ജെയ്ക് സി തോമസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍. മൂവരുമടക്കം ഏഴ് പേരാണ് മത്സര രംഗത്തുള്ളത്. വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതല്‍ കോട്ടയം ബസേലിയോസ് കോളജിലാണ് വോട്ടെണ്ണല്‍. ആകെ 20 ടേബിളുകളില്‍ കൗണ്ടിങ് നടക്കും. 14 ടേബിളുകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് ടേബിളുകളില്‍ തപാല്‍ വോട്ടുകളും എണ്ണം. ഇടിപിബിഎസ് വോട്ടുകള്‍ ഒരു ടേബിളിലും എണ്ണം. വോട്ടെണ്ണുന്നതിനായി 74 ഉദ്യാഗസ്ഥരാണുള്ളത്. 13 റൗണ്ടുകളിലായിട്ടാണ് വോട്ടെണ്ണല്‍.

Latest News