Sorry, you need to enable JavaScript to visit this website.

സൗദിവൽക്കരണം പാലിക്കാത്ത സ്‌കൂളുകളെ കാത്തിരിക്കുന്നത് അഞ്ചു ശിക്ഷകൾ

ജിദ്ദ - പുതിയ അധ്യയന വർഷാരംഭം മുതൽ അറബിക്, സാമൂഹികശാസ്ത്രം, മതം എന്നീ വിഷയങ്ങളിൽ അധ്യാപക തസ്തികകളിൽ 50 ശതമാനം സൗദിവൽക്കരണം പാലിക്കാത്ത സ്വകാര്യ സ്‌കൂളുകൾക്കെതിരെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ നിർത്തിവെക്കൽ അടക്കം അഞ്ചു ശിക്ഷകൾ മന്ത്രാലയം ബാധകമാക്കും. നിശ്ചിത ശതമാനം സൗദിവൽക്കരണം പാലിക്കാത്ത സ്‌കൂളുകളിലെ ജീവനക്കാരുടെ പ്രൊഫഷൻ മാറ്റവും സ്‌പോൺസർഷിപ്പ് മാറ്റവും വിലക്കുകയും പുതിയ വിസകൾ അനുവദിക്കുന്നത് നിർത്തിവെക്കുകയും ചെയ്യും. സ്‌കൂൾ ജീവനക്കാരുടെ വർക്ക് പെർമിറ്റുകൾ പുതുക്കി നൽകുന്നതും വിലക്കും. ഇവക്കു പുറമെ നിയമം അനുശാസിക്കുന്ന മറ്റു ശിക്ഷാ നടപടികളും സ്വീകരിക്കും. സൗദിവൽക്കരിച്ച തൊഴിലുകളിൽ മറ്റു തൊഴിൽ പേരുകളിൽ നേരിട്ടോ അല്ലാതെയോ വിദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ സൗദിവൽക്കരണ നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്ന് തൊഴിൽ നിയമാവലിയിലെ 11-ാം വകുപ്പ് വ്യക്തമാക്കുന്നു. 
സ്വദേശി അധ്യാപകരെ റിക്രൂട്ട് ചെയ്യാനുള്ള പിന്തുണ, അനുയോജ്യരായ അധ്യാപകർക്കു വേണ്ടിയുള്ള അന്വേഷണം, പരിശീലനങ്ങൾക്കുള്ള പിന്തുണ, പുതുതായി ജോലിയിൽ നിയമിക്കുന്ന സ്വദേശി അധ്യാപകരുടെ വേതന വിഹിതം നിശ്ചിത കാലത്തേക്ക് വഹിക്കൽ എന്നിവ അടക്കമുള്ള ഒരുകൂട്ടം പ്രോത്സാഹനങ്ങൾ സൗദിവൽക്കരണ പ്രക്രിയ വിജയിപ്പിക്കാൻ മന്ത്രാലയം നൽകും. അറിയപ്പെടുന്ന ഏജൻസികളും സ്ഥാപനങ്ങളും അംഗീകരിച്ച പാഠ്യപദ്ധതികൾ നടപ്പാക്കുന്ന സ്വകാര്യ സ്‌കൂളുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന സംവിധാനം വികസിപ്പിക്കൽ, സ്വകാര്യ സ്‌കൂളുകൾക്ക് ബാധകമാക്കിയ സൗദിവൽക്കരണ നയം പഠിക്കൽ, സൗദിവൽക്കരണ ലക്ഷ്യം സാക്ഷാൽക്കരിക്കൽ ഉറപ്പാക്കും വിധം സ്വദേശിവൽക്കരണ നയം പരിഷ്‌കരിക്കൽ, തൊഴിൽ വിപണിയിലെ സാഹചര്യങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥിതിഗതികൾ, വ്യത്യസ്ത സ്‌പെഷ്യലൈസേഷനുകളിൽ സ്വദേശികളെ ഉൾക്കൊള്ളാനുള്ള സ്വകാര്യ മേഖലയുടെ ശേഷി എന്നിവയെല്ലം പരിഗണിച്ചാണ് സ്വകാര്യ സ്‌കൂളുകളിൽ ഏതാനും വിഷയങ്ങളിൽ അധ്യാപക തസ്തികകളിൽ 50 ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കാൻ മന്ത്രാലയം തീരുമാനിച്ചത്. 
സ്വകാര്യ സെക്കണ്ടറി, ഇന്റർമീഡിയറ്റ്, എലിമെന്ററി സ്‌കൂളുകളിൽ ഇസ്‌ലാമിക് സ്റ്റഡീസ് അധ്യാപകർ, അറബിക് അധ്യാപകർ, സാമൂഹിക ശാസ്ത്ര അധ്യാപകർ എന്നീ തസ്തികകളിലാണ് അടുത്ത അധ്യയന വർഷാരംഭം മുതൽ 50 ശതമാനം സൗദിവൽക്കരണം പാലിക്കേണ്ടത്.
 

Latest News