Sorry, you need to enable JavaScript to visit this website.

ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയില്‍ എത്തിക്കാന്‍ ശ്രമിച്ച ശ്രമിച്ച ഏഴു പേര്‍ക്ക് ശിക്ഷ

മക്ക - ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച ഏഴു പേരെ മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ജവാസാത്ത് സീസണല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ ശിക്ഷിച്ചു. തടവും പിഴയുമാണ് ഇവര്‍ക്ക് വിധിച്ചത്. പെര്‍മിറ്റില്ലാത്തവരെ കടത്താന്‍ ശ്രമിച്ച് കുടുങ്ങിയ വിദേശികളെ നാടുകടത്താനും ജവാസാത്ത് സീസണല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ വിധിച്ചു. പുതിയ വിസകളില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.
നിയമ ലംഘകരുടെ വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ കോടതികളില്‍ നിയമ നടപടികള്‍ സ്വീകരിക്കാനും തീരുമാനമുണ്ട്. ഹജ് പെര്‍മിറ്റില്ലാത്തവരെ കടത്തുന്നവര്‍ക്കുള്ള ശിക്ഷകള്‍ പ്രഖ്യാപിക്കാന്‍ മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ ജവാസാത്ത് സീസണല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.
പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ആറു മാസം വരെ തടവും 50,000 റിയാല്‍ തോതില്‍ പിഴയും ലഭിക്കും. നിയമ ലംഘകരുടെ എണ്ണത്തിനനുസരിച്ച് ഡ്രൈവര്‍മാര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. ഇവരുടെ വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യും. വിദേശികളായ നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തി പ്രവേശന വിലക്കേര്‍പ്പെടുത്തും. ഹജ് നിയമ, നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

 

Latest News