Sorry, you need to enable JavaScript to visit this website.

ഗുഹയില്‍ കുടുങ്ങിയ 13 കളിക്കാരെ ഒമ്പതു ദിവസത്തിനു ശേഷം ജീവനോടെ കണ്ടെത്തി

ബാങ്കോക്ക്- ഒമ്പതു ദിവസം മുമ്പ് വടക്കന്‍ തായ്‌ലാന്‍ഡിലെ താം യുവാങ് ഗുഹയില്‍ അകപ്പെട്ടു കാണാതായ 12 കൗമാര ഫുട്‌ബോള്‍ കളിക്കാരേയും അവരുടെ 25-കാരന്‍ കോച്ചിനേയും ജീവനോടെ കണ്ടെത്തി. 11-16 വയസ്സ് പ്രായമുളള ആണ്‍കുട്ടികളെയാണ് കാണാതായിരുന്നത്. ഇവര്‍ സുരക്ഷിതരാണെന്നും ഉടന്‍ സുരക്ഷിത ഇടത്തെത്തിക്കുമെന്നും ചിയാങ് റായ് പ്രവിശ്യാ ഗവര്‍ണര്‍ നരോങ്‌സാക് ഒസോട്ടാനകോണ്‍ അറിയിച്ചു. ഇവരുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. 

കളി പരിശീലനത്തിനു പോയ ഇവര്‍ ഗുഹയ്ക്കുള്ളില്‍ കയറിയതിനു ശേഷമുണ്ടായ കനത്ത പേമാരിയില്‍ ഗുഹയുടെ പ്രധാന മുഖങ്ങളെല്ലാം വെള്ളം നിറഞ്ഞ് മൂടിയതോടെ ഇവരെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് വമ്പന്‍ പമ്പുകളും മറ്റു ഉപേയാഗിച്ച് വെള്ളം പുറത്തേക്കു അടിച്ചു കളയാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിഫലമായിരുന്നു. ഗുഹകളുടെ ശൃംഖലയ്ക്കുള്ളിലാണ് ഇവര്‍ കുടുങ്ങിയത്. തായ് രക്ഷാ പ്രവര്‍ത്തകര്‍ക്കു പുറമെ യുഎസ്, യുകെ, ചൈന, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് രക്ഷാ പ്രവര്‍ത്തകരാണ് ഗുഹകള്‍ക്കുള്ളില്‍ അതിസാഹയികമായി ദിവസങ്ങളോളം രക്ഷാപ്രവര്‍ത്തനം നടത്തി വന്നത്.

ഗുഹയ്ക്കുള്ളിലേക്ക് ഏറെ ദൂരം പോകുന്തോറും ചെറി നിറഞ്ഞ വെള്ളം നിറഞ്ഞു വരുന്നതിനെ തുടര്‍ന്ന് സുരക്ഷ മാനിച്ച് രക്ഷാ പ്രവര്‍ത്തകര്‍ പിന്‍വാങ്ങാനുള്ള ഒരുക്കത്തിനിടെയാണ് കളിക്കാരെ സുരക്ഷിതരായി കണ്ടെത്തിയത്. ഞായറാഴ്ച വെള്ളം അല്‍പ്പം ഇറങ്ങിയതോടെ മുങ്ങല്‍ വിദഗ്ധരും മറ്റും രക്ഷാ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുകയായിരുന്നു. ഓക്‌സിജന്‍ സിലിണ്ടറുകളും മറ്റു സര്‍വവിധ സുരക്ഷാ സന്നാഹങ്ങളുമായാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
 

Latest News