മലപ്പുറം- താനൂരിൽ ബോട്ടു മറിഞ്ഞ് മരിച്ചവരുടേതായി പ്രചരിക്കുന്നത് മറ്റൊരു കുടുംബത്തിന്റെ ഫോട്ടോ. കുടുംബത്തിലെ ആളുകൾ ഒന്നടങ്കം മരിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്നത് തന്റെ മക്കളും പേരക്കുട്ടികളും മരുമക്കളുമാണെന്നും അവർ സുരക്ഷിതരാണെന്നും ജിദ്ദയിലെ മുൻ പ്രവാസിയും കെ.എം.സി.സി നേതാവുമായ ചെമ്പൻ അബ്ദു പറഞ്ഞു. അബ്ദുവിന്റെ മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന കുടുംബം ഒട്ടുംപുറം തൂവൽതീരം ബീച്ചിലെ ബോട്ടിൽ യാത്ര ചെയ്തിരുന്നു. ഇവർ ബോട്ടുയാത്ര നടത്തിയ ശേഷം സർവീസ് നടത്തിയ ബോട്ടാണ് അപകടത്തിൽപ്പെട്ട് ദുരന്തമായത്. താനൂർ കടപ്പുറത്തുനിന്ന് ഇവർ എടുത്ത ചിത്രമാണ് ഈ കുടുംബം ഒന്നടങ്കം മരിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചിലർ പ്രചരിപ്പിച്ചത്.
അബ്ദുവിന്റെ വാക്കുകൾ:
പ്രിയമുള്ളവരേ, സോഷ്യൽ മീഡിയയിൽ വൈറലായി കാണുന്ന ഇന്നത്തെ ഒരു ഫോട്ടോ ആണിത്. ഇത് എന്റെ മക്കളും മരുമക്കളും പേരക്കുട്ടികളും (എന്റെ കുടുംബം )ഞാനും ഭാര്യയും ചെറിയ മകൻ കുഞ്ഞു ഒഴികെ ബാക്കി എല്ലാവരും ഉണ്ട് ആ ഫോട്ടോയിൽ. ഇന്നലെ ചിറമംഗലത് ഒരു മുടികളയൽ ചടങ്ങിന് പോയതായിരുന്നു. പരിപാടി കഴിഞ്ഞു മക്കൾ അവിടെ നിന്നും പോയതാണ് അവിടേക്ക്. അവര് ബോട്ട് യാത്ര കഴിഞ്ഞ് തിരിച്ചു വന്നു. പിന്നത്തെ ട്രിപ്പിൽ ആണ് അപകടം ഉണ്ടായത്. അൽഹംദു ലില്ലാഹ് എന്റെ കുടുംബം സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നു.
ഇന്നലെ രാത്രി ഏഴു മണിയോടെയാണ് താനൂർ തൂവൽ തീരത്ത് ദുരന്തമുണ്ടായത്. വൈകിട്ട് ആറു മണിയോടെ ടൂറിസ്റ്റുകളുമായി പോയ ബോട്ട് അഴിമുഖത്തിനടുത്ത് മുങ്ങുകയായിരുന്നു. രണ്ട് തട്ടുള്ള ബോട്ടിൽ നാൽപതോളം പേരുണ്ടായിരുന്നു. തീരത്തിന് 300 മീറ്റർ അകലെയാണ് ബോട്ട് മുങ്ങിയത്. യാത്രക്കിടെ ബോട്ട് തലകീഴായി മറിഞ്ഞ് പൂർണമായും വെള്ളത്തിൽ മുങ്ങുകയായിരുന്നു.