Sorry, you need to enable JavaScript to visit this website.

ഞാന്‍ ഇനി എഴുത്തുകാരിയുടെ മകള്‍- അഭിമാനത്തോടെ മഞ്ജുവാര്യര്‍

തൃശൂര്‍- അമ്മ എഴുത്തുകാരിയായതിന്റെ നിറസന്തോഷത്തില്‍ മഞ്ജുവാര്യര്‍. ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തമാണിതെന്ന് മഞ്ജു പറഞ്ഞു. അമ്മ ഗിരിജ വാര്യരുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ 'നിലാവെട്ട'ത്തിന്റെ പ്രകാശനവേളയിലാണ് മഞ്ജു എഴുത്തുകാരിയായ അമ്മയെക്കുറിച്ച് അഭിമാനപുളകിതയായത്.
മഞ്ജു വേദിയില്‍ ഇരിക്കാന്‍ തയാറായില്ല. അമ്മയുടെ സന്തോഷനിമിഷം കാണികളിലൊരാളായിരുന്ന് കാണാനാണ് തനിക്കിഷ്ടം എന്നവര്‍ പറഞ്ഞു. അതേസമയം ആശംസാപ്രസംഗത്തില്‍, വര്‍ഷങ്ങള്‍ക്കുമുന്‍പ് നിന്നുപോയ എഴുത്തിന്റെ ലോകത്തേക്ക് അമ്മ തിരിച്ചെത്തിയ സന്തോഷം അവര്‍ പങ്കുവെച്ചു.
എന്റെയോ ചേട്ടന്റെയോ മേല്‍വിലാസം ഇനി അമ്മക്ക് ആവശ്യമില്ലാതായിരിക്കുന്നു. ഇനി അമ്മയുടെ മകള്‍ എന്നുകൂടി അറിയപ്പെടാനാകുന്നതില്‍ ഏറെ സന്തോഷം-മഞ്ജു പറഞ്ഞു. അമ്മയ്ക്കും സഹോദരന്‍ മധുവാര്യര്‍ക്കുമൊപ്പമാണ് അവര്‍ ചടങ്ങിനെത്തിയത്.
ഈ സന്ദര്‍ഭത്തില്‍ കാണിയായി ഇരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. എഴുത്തുകാരി ആയിരുന്നുവെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. കോവിഡ്കാലത്ത് ഞാനെഴുതിയതാ എന്നു പറഞ്ഞ് ഒരു കുറിപ്പ് നീട്ടി. അത് വായിച്ചുനോക്കിയപ്പോള്‍ അദ്ഭുതം തോന്നിപ്പോയി. വായിക്കാന്‍ സുഖമുള്ള കുറിപ്പ്, സാഹിത്യപരമായി വിലയിരുത്താന്‍ എനിക്കറിയില്ല, പക്ഷേ, വായിച്ചാല്‍ നിര്‍ത്താന്‍ തോന്നാത്ത അനുഭവമായിരുന്നു അത്. അമ്മ എഴുതിയിരുന്നുവെന്ന് പറഞ്ഞത് യാഥാര്‍ഥ്യമായിരുന്നുവെന്ന് അന്നാണ് തിരിച്ചറിഞ്ഞത്. ഇനി എഴുത്തുകാരിയുടെ മകള്‍ എന്ന വിലാസം കൂടിയായി- സ്‌നേഹം തുളുമ്പുന്ന വാക്കുകളിലൂടെ മഞ്ജു വാര്യര്‍ തന്റെ സന്തോഷം തുറന്നുകാട്ടി.
സംവിധായകന്‍ സത്യന്‍ അന്തിക്കാട് എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തിക്ക് പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിച്ചു.

 

Latest News