Sorry, you need to enable JavaScript to visit this website.

അടഞ്ഞുകിടക്കുന്ന വീടിന്  നികുതി ഏര്‍പ്പെടുത്തില്ല

തിരുവനന്തപുരം- അടഞ്ഞുകിടക്കുന്ന വീടിന് നികുതി ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍. അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശത്തില്‍ പ്രവാസികളുടെ അടക്കം ഭാഗത്ത് നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ബജറ്റില്‍ അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നികുതി ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയത്.
അടഞ്ഞുകിടക്കുന്ന വീടിന് നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൊണ്ടുവന്ന സബ്മിഷന് മറുപടിയായാണ് നികുതി ഏര്‍പ്പെടുത്താന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞത്. സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന വീടുകളില്‍ ഭൂരിഭാഗവും പ്രവാസികളുടേതാണ്. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഏറെ സംഭാവനകള്‍ നല്‍കുന്നവരാണ് പ്രവാസികള്‍. നികുതി ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രവാസികളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇവരുടെമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കേണ്ടതില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

Latest News