Sorry, you need to enable JavaScript to visit this website.

കൈയുള്ളപ്പോൾ പുറം എന്തിന് -വായടപ്പിച്ച് ധോണി

ധോണിക്ക് ഗ്രൗണ്ടിൽ ചികിത്സ നൽകുന്നു.

മൊഹാലി - കഠിനമായ നടുവേദന അലട്ടുമ്പോഴും കിടിലൻ ഷോട്ടുകളിലൂടെ മുന്നേറിയ മഹേന്ദ്ര ധോണി ഐ.പി.എല്ലിൽ മറ്റൊരു വീരഗാഥ രചിക്കുന്നതിന് തൊട്ടരികിലെത്തി. 44 പന്തിൽ പുറത്താവാതെ 79 റൺസടിച്ച നായകൻ പഴയ പ്രതാപം മങ്ങിയിട്ടില്ലെന്ന് ഒരിക്കൽകൂടി തെളിയിച്ചു. പഞ്ചാബ് കിംഗ്‌സ് ഇലവന്റെ ഏഴിന് 197 പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് നാല് റൺസിനാണ് അടിയറവ് പറഞ്ഞത്. ധോണിയുടെ കരുത്തുറ്റ കണങ്കൈ ഇന്ത്യക്ക് നിരവധി വിജയങ്ങൾ നേടിത്തന്നിട്ടുണ്ട്. കരിയറിന്റെ അവസാന ഘട്ടത്തിലും ആ കരുത്ത് അസ്തമിച്ചിട്ടില്ലെന്ന് ഞായറാഴ്ച ധോണി തെളിയിച്ചു. 
പന്ത് ഉയർത്തിയടിക്കണമെങ്കിൽ ബാറ്റ്‌സ്മാൻ ശരീരഭാരം ഷോട്ടിലേക്ക് സംക്രമിപ്പിക്കണമെന്നാണ് കളിയുടെ ശാസ്ത്രം. എന്നാൽ കഠിനമായ പുറംവേദന കാരണം ശരീരം വളക്കാൻ പ്രയാസപ്പെടുന്നതിനിടയിലാണ് ധോണി തുടരെ പന്ത് ഗാലറിയിലേക്ക് പറത്തിയത്. അഞ്ച് സിക്‌സറും ആറ് ബൗണ്ടറിയുമുണ്ടായിരുന്നു ധോണിയുടെ ഇന്നിംഗ്‌സിൽ. 
വേദനക്കിടയിലും എങ്ങനെ ഈ ഷോട്ടുകൾ സാധിച്ചുവെന്ന് ചോദിച്ചപ്പോൾ ധോണിയുടെ മറുപടി ഇങ്ങനെ: 'പുറംവേദന നന്നായി അലട്ടുന്നുണ്ടായിരുന്നു. എന്നാൽ ദൈവം എനിക്ക് കരുത്തു നൽകിയിട്ടുണ്ട്. അതിനാൽ നടു അധികം ഉപയോഗിക്കേണ്ടി വന്നില്ല. എന്റെ കൈകൾ തന്നെ ദൗത്യം നിർവഹിച്ചു'.
ഉജ്വലമായ ഫിറ്റ്‌നസാണ് ധോണിയുടെ വിജയത്തിന് ആധാരമെന്ന് മുൻ ഇന്ത്യൻ നായകന്മാരായ കപിൽദേവും ദിലീപ് വെംഗ്‌സാർക്കറും അഭിപ്രായപ്പെട്ടു. 


 

Latest News