Sorry, you need to enable JavaScript to visit this website.

മാനനഷ്ടക്കേസില്‍ ഡെപ്പിന് അനുകൂല വിധി,  മുന്‍ ഭാര്യ  15 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണം 

ലോസ്ഏഞ്ചല്‍സ്- ഹോളിവുഡ് താരം ജോണി ഡെപ്പും മുന്‍ഭാര്യ ആംബെര്‍ ഹേര്‍ഡും തമ്മിലുള്ള മാനനഷ്ടക്കേസില്‍ ഡെപ്പിന് അനുകൂലമായി കോടതി വിധി. മുന്‍ ഭാര്യയായ ഹേര്‍ഡ് ഡെപ്പിന് 15 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണം എന്നാണ് കോടതി വിധി. വിധി ഹൃദയം തകര്‍ത്തെന്ന് ആംബര്‍ ഹേര്‍ഡ് പ്രതികരിച്ചു.
'ജൂറി എനിക്ക് എന്റെ ജീവിതം തിരികെ തന്നു. ഞാന്‍ തികച്ചും സന്തോഷവാനാണ്. ലോകത്തിന് മുന്നില്‍ സത്യം വെളിപ്പെടുത്തുക എന്നതാണ് ഈ കേസ് കോടതിയില്‍ കൊണ്ടുവന്നതിന്റെ ലക്ഷ്യം' ജോണി ഡെപ്പ് പറഞ്ഞു .വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന കേസാണ് ഇരുവരുടേതും. 2015ല്‍ വിവാഹിതരായ ഇവര്‍ 2017ന് ശേഷം വേര്‍പിരിഞ്ഞിരുന്നു. പിന്നീട് 2018ല്‍ താന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് ഹേഡ് തുറന്നുപറഞ്ഞതോടെ ഡെപ്പ് വലിയ രീതിയില്‍ ആക്രമിക്കപ്പെട്ടിരുന്നു.
ആരോപണത്തിന് പിന്നാലെ ഡെപ്പിന്റെ സിനിമാ കരിയറും ഏറെ ബാധിക്കപ്പെട്ടിരുന്നു. ഡെപ്പിന്റെ പേര് എടുത്ത് പരാമര്‍ശിച്ചിരുന്നില്ല എങ്കില്‍ പോലും അത് അദ്ദേഹത്തെ തന്നെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് ഏവര്‍ക്കും മനസിലാകുമെന്ന് അന്ന് ഡെപ്പിന്റെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് കരിയറിലും തിരിച്ചടി നേരിട്ടതോടെ ഹേഡിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു ഡെപ്പ്.
ഈ കേസിന്റെ വിചാരണ നടന്നതിനിടെ ഹേഡിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് ഡോ. ഷാനന്‍ കെറി കോടതിയെ അറിയിച്ചത് വലിയ വാര്‍ത്താപ്രധാന്യം നേടിയിരുന്നു. ഹേഡ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് ജോണി ഡെപ്പ് കോടതിയെ അറിയിച്ചത്. ഇവര്‍ തനിക്ക് നേരെ കുപ്പി വലിച്ചെറിയുകയും അത് തട്ടി കയ്യിലെ എല്ല് പൊട്ടിയെന്നുമെല്ലാം ജോണി ഡെപ്പ് കോടതിയില്‍ വെളിപ്പെടുത്തി.

Latest News