Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് കനത്ത മഴ 

കോഴിക്കോട്- മഴക്കാലത്തിന്റെ തുടക്കം തന്നെ ഗംഭീരമായി. കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും രാത്രി എട്ടിനാരംബിച്ച ഇടിയോട് കൂടിയ മഴ രണ്ടു മണിക്കൂർ പിന്നിട്ടപ്പോഴും തുടരുകയാണ്. തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ പതിവു പോലെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. സ്റ്റേഡിയം പരിസരം, ജാഫർ ഖാൻ കോളനി റോഡ്, മാവൂർ റോഡ്, ഫ്രാൻസിസ് റോഡ്, റെയിൽവേ സ്‌റ്റേഷൻ റോഡ് എന്നിവിടങ്ങളിലെല്ലാം ജലനിരപ്പുയർന്നിട്ടുണ്ട്. മഴ ഇതേ ലെവലലിൽ തുടർന്നാൽ നേരം വെളുക്കുമ്പോൾ എന്താവും സ്ഥിതിയെന്ന് ആശങ്കപ്പെടുന്നവരേയും കണ്ടു. പകൽ പതിവിൽ കവിഞ്ഞ ചൂട് അനുഭവപ്പെട്ടിരുന്നു. തലശ്ശേരി, വടകര ഭാഗങ്ങളിലും പകൽ താപനില ഉയർന്നതായിരുന്നു. രാത്രിയോടെയാണ് മിക്ക സ്ഥലങ്ങളിലും മഴ തുടങ്ങിയത്. തൃശൂരിലും നല്ല മഴ ലഭിക്കുന്നതായി റിപ്പോർട്ടുണ്ട്. 
അതേസമയം,  കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണയിലും കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലാവസ്ഥ വകുപ്പിന്റെ  പുതുക്കിയ മൺസൂൺ  ( ജൂൺ -സെപ്റ്റംബർ ) പ്രവചനം. ഇന്ന് പുറത്തിറക്കിയ  പ്രവചന പ്രകാരം ജൂൺ മാസത്തിൽ കേരളത്തിൽ സാധാരണയിൽ കുറവ് മഴ ലഭിക്കാനാണ് സാധ്യത. അതിനിടെ കാലവർഷം കേരളം മുഴുവൻ വ്യാപിച്ച് കർണാടകയിൽ പ്രവേശിച്ചതായും  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കാലവർഷത്തിന്റെ സ്വാധീനഫലമായി എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നി ജില്ലകളിൽ ഇന്ന് ശക്തമായ മഴ  ലഭിക്കുമെന്നും  പ്രവചനമുണ്ടായിരുന്നു.  ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. 
 

Latest News