Sorry, you need to enable JavaScript to visit this website.

VIDEO - അഞ്ചു നൂറ്റാണ്ടിലേറെ പഴക്കമുള്ള പുരാതന കോട്ട ജിദ്ദയിൽ കണ്ടെത്തി

ജിദ്ദ - അഞ്ചു നൂറ്റാണ്ടിലേറെ പഴക്കമുള്ള പുരാതന കോട്ട പശ്ചിമ സൗദിയിലെ ജിദ്ദയിൽ കണ്ടെത്തി. ജിദ്ദയിൽ ചെങ്കടൽ തീരത്തെ ബലദിലാണ് അൽശൂന പുരാതന കോട്ട ഭൂമിക്കടിയിൽ കണ്ടെത്തിയത്. ചേരിവികസന പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ ക്രമരഹിതമായ പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കം ചെയ്യുന്നതിനിടെയാണ് ജിദ്ദയിലെ ചരിത്ര പ്രാധാന്യമുള്ള സൂഖുകളിൽ ഒന്നായ ഖാബിൽ സ്ട്രീറ്റിനു സമീപം ഭൂമിക്കടിയിൽ മറഞ്ഞുകിടന്ന പുരാതന കോട്ട കണ്ടെത്തിയത്.
എ.ഡി 1516 ൽ നിർമിച്ചതാണ് അൽശൂന കോട്ട. പ്രദേശത്തെ പഴയ കെട്ടിടങ്ങളുടെ പൊളിക്കലും ഉദ്ഖനന ജോലികളും തുടരുന്നതോടെ ജിദ്ദയെ പുരാതന നാഗരികതകളുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ചരിത്ര, പൈതൃക അടയാളങ്ങൾ പ്രത്യക്ഷപ്പെട്ടേക്കുമെന്നാണ് കരുതുന്നത്. മൂവായിരം വർഷം മുമ്പ് രൂപംകൊണ്ട ജിദ്ദ, ചെങ്കടൽ തീരത്തെ പ്രധാന തുറമുഖമായി പിന്നീട് മാറുകയായിരുന്നു.

ജിദ്ദയിലെ പുരാതന നഗര മതിലുമായും കിടങ്ങുമായും ഇപ്പോൾ കണ്ടെത്തിയ കോട്ട ബന്ധപ്പെട്ടിരിക്കുന്നു. ഈ കോട്ട ജിദ്ദയുടെ വാട്ടർ ഫ്രന്റ് ആയിരുന്നു. പടിഞ്ഞാറു ഭാഗത്തെ പ്രത്യേക ഘടനയുടെ ഫലമായി ഈ കോട്ട കേടുകൂടാതിരിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്തു. പുരാവസ്തുക്കൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന നിരവധി കെട്ടങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയ തുടരുന്നതോടെ നഗരത്തിന്റെ പുരാതന വാട്ടർ ഫ്രന്റ് പുനഃസ്ഥാപിക്കപ്പെടും. ചെങ്കടൽ തീരത്തെ ഏറ്റവും വലിയ കോട്ടകളിലൊന്നാണ് അൽശൂന. ബലദിലെ അൽദഹബ് സ്ട്രീറ്റിനു സമീപം നടത്തിയ ഉദ്ഖനനത്തിനിടെയാണ് പുരാതന അൽശൂന കോട്ട കണ്ടെത്തിയതെന്ന് ഹിസ്റ്റോറിക് ജിദ്ദ പ്രോഗ്രാം സൂപ്പർവൈസർ ജനറൽ അശ്‌റഫ് കാമിൽ പറഞ്ഞു. അപ്രത്യക്ഷമായ ഒരു പുരാതന കോട്ടയാണിത്. ഇതിന്റെ സ്ഥാനം ആർക്കും അറിയുമായിരുന്നില്ല. ചെങ്കടൽ തീരത്തെ ഏറ്റവും വലിയ കോട്ടയാണ് ഇതെന്നും അശ്‌റഫ് കാമിൽ പറഞ്ഞു.

 

Latest News