Sorry, you need to enable JavaScript to visit this website.

15 ഇടത്ത് എല്‍ഡിഎഫ്, 11 വാര്‍ഡുകളില്‍  യുഡിഎഫ്, ഇടമലക്കുടിയില്‍ ബിജെപി

തിരുവനന്തപുരം- 32 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ജില്ലാ പഞ്ചായത്തുകളിലെ മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ രണ്ടും മുനിസിപ്പാലിറ്റികളിലെ മൂന്നും ഗ്രാമ പഞ്ചായത്തുകളിലെ ഇരുപതും വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 32 വാര്‍ഡുകളിലായി 75.06 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. കൊച്ചി കോര്‍പറേഷനില്‍ ഉപതെരഞ്ഞെടുപ്പു നടന്ന ഗാന്ധിനഗര്‍ ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി.
ഇടുക്കി ജില്ലയിലെ രണ്ട് വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ ഒരു സീറ്റില്‍ യുഡിഎഫും ഒരു സീറ്റില്‍ ബിജെപിയും ജയിച്ചു. രാജാക്കാട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ യുഡിഎഫ് 240 വോട്ടുകള്‍ക്ക് ജയിച്ചപ്പോള്‍, ഇടമലക്കുടി പഞ്ചായത്തിലെ ഇഡലിപ്പാറ വടക്ക് വാര്‍ഡില്‍ ബിജെപി ഒരു വോട്ടിന് ജയിച്ചു. രാജാക്കാട് യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ഇടമലക്കുടിയില്‍ എല്‍ഡിഎഫിന്റെ സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. ഉപതെരഞ്ഞെടുപ്പ് ഫലം ഇരു പഞ്ചായത്തിലും ഭരണത്തെ ബാധിക്കില്ല.
കോട്ടയം ജില്ലയില്‍ മാഞ്ഞൂര്‍ പഞ്ചായത്തില്‍ 12-ാം സീറ്റില്‍ യുഡിഎഫും കാണക്കാരി പഞ്ചായത്ത് 9-ാം വാര്‍ഡില്‍ എല്‍ഡിഎഫും ജയിച്ചു. മാഞ്ഞൂരില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. കാണക്കാരി 9-ാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 7 വാര്‍ഡുകളിലെ വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അനന്തു രമേശന് 1254 വോട്ടിന്റെ ലീഡ്. ഡിവിഷനില്‍ ആകെ 52 വാര്‍ഡുകളുണ്ട്. ദലീമ ജോജോ രാജി വച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ 8-ാം വാര്‍ഡ് (കര്‍ക്കിടകച്ചാല്‍) എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.അശോകന്‍ 380 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ആകെ 1078 വോട്ട് പോള്‍ ചെയ്തപ്പോള്‍ എല്‍ഡിഎഫിന്റെ കെ.അശോകന് 693 വോട്ടും ബിജെപി സ്ഥാനാര്‍ഥി സി.കെ.ശങ്കുരാജ് 313 വോട്ടും നേടി. യുഡിഎഫ് സ്ഥാനാര്‍ഥി ടി.കെ.നാരായണന് 72 വോട്ടും ലഭിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എല്‍ഡിഎഫിലെ പി.ഉണ്ണികൃഷ്ണന്‍ മരിച്ചതിനെ തുടര്‍ന്നയിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. തരൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തി. എരിമയൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് യുഡിഎഫില്‍നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി പിടിച്ചെടുത്തു. എല്‍ഡിഎഫ് നിര്‍ത്തിയ സിപിഐ സ്ഥാനാര്‍ഥിക്കെതിരെ സിപിഎം പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ജയിച്ചത്.
കൊച്ചി കോര്‍പറേഷനില്‍ ഉപതെരഞ്ഞെടുപ്പു നടന്ന ഗാന്ധിനഗര്‍ ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫിലെ ബിന്ദു ശിവന്‍ യുഡിഎഫിലെ പി.ഡി.മാര്‍ട്ടിനെ 687 വോട്ടിനു പരാജയപ്പെടുത്തി. ഈ വിജയത്തോടെ 74 അംഗ കൗണ്‍സിലില്‍ 4 സ്വതന്ത്രരുടെ ഉള്‍പ്പെടെ 37 പേരുടെ പിന്തുണ എല്‍ഡിഎഫിനുണ്ട്. യുഡിഎഫിനു 32 പേരുടെ പിന്തുണയേയുള്ളൂ. ബിജെപിക്ക് 4 അംഗങ്ങളും. ബിജെപി കൗണ്‍സിലറുടെ മരണത്തെ തുടര്‍ന്ന് ഒരംഗത്തിന്റെ കൂടി ഒഴിവുണ്ട്.
പിറവം നഗരസഭ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. ഉപതെരഞ്ഞെടുപ്പു നടന്ന ഇടപ്പള്ളിച്ചിറ ഡിവിഷനില്‍ എല്‍ഡിഎഫിലെ ഡോ. അജേഷ് മനോഹര്‍ യുഡിഎഫിലെ അരുണ്‍ കല്ലറയ്ക്കലിനെ 26 വോട്ടിനു പരാജയപ്പെടുത്തി.
കൊല്ലം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പു നടന്ന, രണ്ടു പഞ്ചായത്തു വാര്‍ഡുകളിലും യുഡിഎഫിന് ജയം. തേവലക്കര പഞ്ചായത്തിലെ നടുവിലക്കര വാര്‍ഡില്‍ ആര്‍എസ്പി സ്ഥാനാര്‍ഥി ജയിച്ചു. ബിജെപി അംഗം അയോഗ്യനായതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. ഇപ്പോള്‍ ബിജെപി മൂന്നാം സ്ഥാനത്തായി. യുഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്. ചിതറ പഞ്ചായത്ത് സത്യമംഗലം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചു. യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. സര്‍ക്കാര്‍ ജോലി ലഭിച്ചതിനാല്‍ പഞ്ചായത്ത് അംഗം രാജിവച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. പഞ്ചായത്ത് ഭരിക്കുന്നത് എല്‍ഡിഎഫ് ആണ്.
കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് നഗരസഭ 30-ാം വാര്‍ഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി. 116 വോട്ടിനാണ് വിജയം.മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പു നടന്ന 5 പഞ്ചായത്ത് വാര്‍ഡുകളും യുഡിഎഫ് നിലനിര്‍ത്തി. ഫലം എവിടെയും ഭരണത്തെ ബാധിക്കില്ല.
തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ വെട്ടുകാട് വാര്‍ഡില്‍ എല്‍ഡിഎഫിന്റെ ക്ലൈനസ് റൊസാരിയോ 1490 വോട്ടിന് വിജയിച്ചു. വിതുരയില്‍ എല്‍ഡിഎഫിന്റെ എസ്.രവികുമാര്‍ 45 വോട്ടുകള്‍ക്ക് ജയിച്ചു. പോത്തന്‍കോട് വാര്‍ഡില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.
തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുട ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മിനി ജോസ് ചാക്കോള 151 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 336 വോട്ടും യുഡിഎഫിന് 487 വോട്ടും ബിജെപി 18 വോട്ടും നേടി. ആകെ 841 വോട്ട് പോള്‍ ചെയ്തു
 

Latest News