കോഴിക്കോട്: വീട്ടിലെ ടൈലുകൾ മാലപ്പടക്കത്തിന് തീകൊടുത്ത പോലെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. തീയും പുകയും ഉയർന്നു. എന്താണ് സംഭവിച്ചതെന്ന് ആർക്കും ഒരു എത്തും പിടിയും കിട്ടുന്നില്ല. ഈ അസാധാരണ പ്രതിഭാസത്തിൽ ഒരു ഗ്രമമാകെ ഭീതിയിലാണ്. ബാലുശ്ശേരി കിനാലൂരിലെ രാഘവൻ മേനോക്കിയുടെ വീട്ടിലെ ഡൈംനിഗ് ് മുറിയിലെ ടൈലുകളാണ് കഴിഞ്ഞ ദിവസം രാത്രി അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്.
ചൊവ്വാഴ്ച രാത്രി 9.45 ഓടെ ആയിരുന്നു സംഭവം . വീട്ടുകാർ രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞ ഉടനെ ഡൈനിംഗ് മുറിയിലെ ടൈലുകൾ ഒന്നാകെ പൊട്ടി പൊങ്ങി പോരുകയായിരുന്നു. പോലീസും നാട്ടുകാരും ഉടൻ തന്നെ സ്ഥലത്തെത്തിയിരുന്നുവെങ്കിലും എന്താണ് സംഭവിച്ചത് എന്നതിന് ഒരു പിടിയുമില്ല. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരാണ് കൂടുതൽ പരിശോധന നടത്തേണ്ടത്. അവർ ഇത് വരെ എത്തിയിട്ടില്ല.
പ്രവാസിയായിരുന്ന രാഘവൻ മേനോക്കി അഞ്ച് വർഷം മുൻപാണ് വീട് വെച്ചത്. ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. പ്രദേശത്ത് ഇനിയും ഇത്തരത്തിൽ അത്ഭുത പ്രതിഭാസം നടക്കുമോയോന്ന ആശങ്കയിൽ കഴിയുകയാണ് നാട്ടുകാർ. ജനപ്രതിനിധികൾ വീട് സന്ദർശിക്കുകയും ജിയോളജി ഉദ്യോഗസ്ഥരെ സംഭവസ്ഥലത്ത് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോഴിക്കോട് പോലൂരിലെ ഒരു വീട്ടിൽ അജ്ഞാത ശബ്ദമുണ്ടായിരുന്നു. ഇത് ഭൂമിക്കടിയിലെ സോയിൽ പൈപ്പിംഗ് മൂലമാണെന്ന് കണ്ടെത്തിയതോടെ വീട്ടുകാരോട് മാറി താമസിക്കാൻ ആവശ്യപ്പെട്ടിരുന്നു.