Sorry, you need to enable JavaScript to visit this website.

സര്‍ക്കാര്‍ അയയുന്നു; കടകളില്‍ പ്രവേശിക്കാന്‍  നിബന്ധനകള്‍ കര്‍ശനമാക്കില്ല

തിരുവനന്തപുരം- കടകളില്‍ പ്രവേശിക്കാനുള്ള മാനദണ്ഡങ്ങള്‍ വിവാദമായതോടെ കര്‍ശന പരിശോധനയ്ക്കു മുതിരേണ്ടെന്നു സര്‍ക്കാര്‍ നിര്‍ദേശം. വാക്‌സിന്‍ എടുക്കാത്തവരോ ആര്‍ടിപിസിആര്‍ ഇല്ലാത്തവരോ കടയില്‍ പ്രവേശിക്കുന്നതു തടയില്ല. സാമൂഹിക അകലം പാലിക്കുന്നതു മാത്രം ഉറപ്പാക്കി മുന്നോട്ടു പോയാല്‍ മതിയെന്നാണു ജില്ലാ കലക്ടര്‍മാര്‍ എസ്.പിമാര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.
കടകളില്‍ പ്രവേശിക്കാന്‍ മുന്നോട്ടു വച്ച നിബന്ധനകള്‍ പിന്‍വലിക്കില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞെങ്കിലും ജനങ്ങളെ വെറുപ്പിച്ചു മുന്നോട്ടു പോകേണ്ടെന്ന നിലപാടിലാണു സര്‍ക്കാര്‍. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്നതിനെ സുപ്രീംകോടതി നേരത്തേ വിമര്‍ശിച്ച സാഹചര്യത്തിലാണു കടുത്ത നിബന്ധനകളോടെ ഉത്തരവിറക്കിയതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്നു ജില്ലാ കലക്ടര്‍മാര്‍ക്കു തന്നെ ബോധ്യമുണ്ട്. ഇതിനെ തുടര്‍ന്നാണു തല്‍ക്കാലം കര്‍ശന പരിശോധനകള്‍ വേണ്ടെന്നു പോലീസിന് കലക്ടര്‍മാര്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പക്ഷെ സാമൂഹിക അകലം ഉള്‍പ്പടെയുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണം. ഓണക്കാലത്തു കടുംപിടിത്തത്തിനു പോയാല്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്നാണു സര്‍ക്കാര്‍ കരുതുന്നത്. കടകള്‍ക്കു പുറമേ ബാങ്കുകളില്‍ പോകാനും സമാന നിബന്ധനയുണ്ട്. എന്നാല്‍ ബാങ്കുകളില്‍ പരിശോധന അപ്രയോഗികമാണെന്ന വസ്തുത സര്‍ക്കാര്‍ നേതൃത്വത്തിന് തന്നെ ബോധ്യമുണ്ട്. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വാക്‌സിന്‍ എടുത്തവരാണോ എന്ന് തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം പരിശോധിക്കും.
 

Latest News